
കൊച്ചി : സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളുടെ പ്രവർത്തനത്തില്‍ കർശന നിരീക്ഷണവുമായി സാമൂഹികനീതി വകുപ്പ്.
കുട്ടികള്‍, വയോധികർ, മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർ താമസിക്കുന്ന എല്ലാ അഭയകേന്ദ്രങ്ങളിലും സമഗ്ര പരിശോധന നടത്താൻ നിർദേശം നല്‍കി.
അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടികളും സ്വീകരിക്കും. കൊല്ലം തെന്മലയ്ക്ക് സമീപമുള്ള വെള്ളിമല ക്ഷേത്രഗിരി അഭയകേന്ദ്രത്തില്‍ വയോധികയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിലായ സംഭവമാണ് നടപടിക്ക് വഴിവെച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് വിവിധ വിഭാഗങ്ങളിലുള്ള ആളുകളെ സംരക്ഷിക്കുന്ന നിരവധി അഭയകേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. ഇവയില്‍ ചിലത് ആവശ്യമായ അംഗീകാരമോ ലൈസൻസോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന സംശയം ഉയർന്നിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കാനാണ് തീരുമാനം.
അംഗീകാരമില്ലാത്ത കേന്ദ്രങ്ങള്‍ പൂട്ടേണ്ട സാഹചര്യം ഉണ്ടായാല്‍ അവിടെയുള്ള അന്തേവാസികളെ സുരക്ഷിതമായ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റും. അവരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും മുൻഗണന നല്‍കിയാണ് നടപടികള്‍ സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
അഭയകേന്ദ്രങ്ങള്‍ക്ക് പ്രവർത്തനാനുമതി നല്‍കുന്നത് ഓർഫനേജ് കണ്‍ട്രോള്‍ ബോർഡിന്റെ നേതൃത്വത്തിലാണ്. സാമൂഹികനീതി വകുപ്പും വനിതാ-ശിശു വികസന വകുപ്പും ചേർന്ന് അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, താമസ സാഹചര്യങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷമാണ് അനുമതി നല്‍കുന്നത്.
സാമൂഹികനീതി വകുപ്പും ഓർഫനേജ് കണ്‍ട്രോള്‍ ബോർഡും ചേർന്നാണ് തുടർ പരിശോധനകളും നിരീക്ഷണങ്ങളും നടത്തുക. അഭയകേന്ദ്രങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.







