
കൊച്ചി: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ക്കു നേരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.
കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ അമ്മായിയമ്മ സിൻഡ്രം ആണെന്നു പറഞ്ഞ ഹൈക്കോടതി ഞങ്ങള്‍ വിദ്യാർത്ഥികള്‍ ആയിരുന്നപ്പോള്‍ അധ്യാപകർ പീഡിപ്പിച്ചു. ഞങ്ങള്‍ അധ്യാപകർ ആകുമ്പോള്‍ വിദ്യാർത്ഥികളെ പീഡിപ്പിക്കും, ഇതാണ് അധ്യാപകരുടെ മാനസികാവസ്ഥ എന്നും ഹൈക്കോടതി വിമർശിച്ചു.
ഹൈക്കോടതിയുടെ വിമർശനങ്ങള്‍ ഇങ്ങനെ- കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ വിദ്യാർത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നു. മെഡിക്കല്‍ പിജി വിദ്യാർത്ഥികളോട് ഉള്‍പ്പെടെ മനുഷ്യത്വ രഹിതമായ സമീപനമാണ് കോളേജുകള്‍ക്ക്. കോളേജുകള്‍ വിദ്യാർത്ഥികളെ ഇല്ലാതാക്കുന്നു. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല. ഇത്തരത്തില്‍ നിരവധി പരാതികള്‍ ഉയർന്നിട്ടുണ്ട്. ഇത് അതീവ ഗൗരവതരമായ കാര്യമെന്നും ഇത് ഒരു കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കേണ്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിതിൻരാജ് മരണത്തില്‍ ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ വാക്കാല്‍ പരാമർശം. ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. മെഡിക്കല്‍ കോളേജുകളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ച കോടതി മെഡിക്കല്‍ കോളേജുകളില്‍ സംഭവിക്കുന്നത് എന്താണെന്ന് പുറത്തുവരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യം ഒരു കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കണമെന്നും നിർദേശിച്ചു.
മെഡിക്കല്‍ കോളേജുകളില്‍ ഇന്റേണല്‍ മാർക്കിന്റെ പേരില്‍ ഉള്‍പ്പടെ ക്രൂരപീഡനം നടത്തുന്നു. ഇതേക്കുറിച്ച് രഹസ്യ സ്വഭാവത്തില്‍ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി പറഞ്ഞു. മെഡിക്കല്‍ കോളേജുകളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പരിശോധിക്കണം. വിദ്യാർത്ഥികളില്‍ നിന്ന് രഹസ്യമായി വിവരങ്ങള്‍ തേടണം. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ മാർഗ്ഗനിർദ്ദേശങ്ങള്‍ കൊണ്ടുവരണമെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം ഡോ. എംകെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വാദം കേള്‍ക്കും.







