
തമിഴ്നാട് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിട്ട് പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സൂചന.
ബിജെപി വിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 3-ന് അദ്ദേഹം വിളിച്ചുചേർക്കുന്ന വാർത്താസമ്മേളനത്തില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകള്‍.
മുൻപ് തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് അണ്ണാമലൈയെ മാറ്റി നൈനാർ നാഗേന്ദ്രനെ നിയമിച്ചിരുന്നെങ്കിലും, അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും ഒരു സീറ്റില്‍ മാത്രം വിജയിച്ച് പാർട്ടി വലിയ തിരിച്ചടിയാണ് നേരിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണ്ണാമലൈ ബിജെപി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ അദ്ദേഹത്തിന്റെ അനുയായികള്‍ സോഷ്യല്‍ മീഡിയയിലൂടെ പുതിയ പാർട്ടിയുടെ പേരുകളും പതാകയുടെ രൂപകല്‍പ്പനകളും പങ്കുവെക്കാൻ തുടങ്ങിയിട്ടുണ്ട്.
സിബിഎസ്ഇ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികള്‍ക്കായി കൊണ്ടുവന്ന ത്രിഭാഷാ ഫോർമുല കുട്ടികളിലും രക്ഷിതാക്കളിലും അനാവശ്യമായ മാനസിക സമ്മർദ്ദം ഉണ്ടാക്കുമെന്ന് പറഞ്ഞ് അണ്ണാമലൈ പരസ്യമായി വിമർശിച്ചതും ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. കൂടാതെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയുമായി വീണ്ടും സഖ്യമുണ്ടാക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തില്‍ അണ്ണാമലൈ അതൃപ്തനായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ എല്‍. മുരുഗന് ശേഷമാണ് 2021 മുതല്‍ 2025 വരെ തമിഴ്നാട് ബിജെപിയെ നയിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ അമിതമായ മാധ്യമ ഇടപെടലുകളും സി.എൻ. അണ്ണാദുരൈ, ജെ. ജയലളിത എന്നിവർക്കെതിരെയുള്ള വിവാദ പരാമർശങ്ങളും അണ്ണാ ഡിഎംകെയെ ചൊടിപ്പിച്ചു. ഇത് സഖ്യം തകരുന്നതിനും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാർട്ടികള്‍ക്കും വലിയ തിരിച്ചടി നേരിടുന്നതിനും കാരണമായി. തുടർന്ന് സഖ്യം പുതുക്കുന്നതിനായി ബിജെപി നേതൃത്വത്തില്‍ മാറ്റം വേണമെന്ന് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി ആവശ്യപ്പെടുകയായിരുന്നു.







