ഫെയ്സ് ബുക്കിൽ ഫോട്ടോ ഇട്ട കുമരകം സ്വദേശിയ്ക്ക് പോയത് ഒന്നര ലക്ഷം: പണം തട്ടിയെടുത്തത് സമ്മാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത വിദേശ വനിത: തുടർ തട്ടിപ്പിന് ഇരയായിട്ടും പഠിക്കാതെ മലയാളി
സ്വന്തം ലേഖകൻ
കുമരകം: കുമരകം സ്വദേശിയുടെ ഫെയ്സ്ബുക്കിലെ ഫോട്ടോ കണ്ട് സമ്മാനം നൽകാൻ വിളിച്ച വിദേശ വനിത തട്ടിയെടുത്തത് ഒന്നര ലക്ഷം രൂപ. ഫോണിൽ വിളിച്ചും ഓൺലൈൻ ഇടപാടിലൂടെയും സൗഹൃദം സ്ഥാപിച്ച യുവതിയാണ് പണം തട്ടിയെടുത്തത്. സമ്മാനം പ്രതീക്ഷിച്ച് കടം വാങ്ങി യുവതിയ്ക്ക് നൽകാൻ സൂക്ഷിച്ച പണം മുഴുവൻ പോയതോടെ യുവാവ് നാട്ടിൽ പോലും നിൽക്കാനാവാത്ത സ്ഥിതിയിലായി.
ഒരു മാസം മുൻപ് തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ തന്റെ സുന്ദരൻ ഒരു ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് യുവാവ് പുലിവാൽ പിടിച്ച് തുടങ്ങിയത്. ഇയാളുടെ ചിത്രത്തിന് സുന്ദരിയായ യുവതി കമന്റ് ഇട്ടു. യുവാവ് താങ്ക് യു സന്ദേശവും തിരികെ അയച്ചു. പിന്നീട് ഇരുവരും ചാറ്റിംഗിലൂടെ അടുത്തു. ഇതിനിടെ യുവാവ് ഫോൺ നമ്പരും സുഹൃത്തായ യുവതിയ്ക്ക് കൈ മാറി.
ലണ്ടനിലുള്ള വിദേശവനിതയെന്ന പേരിലായിരുന്നു സൗഹൃദവും ചാറ്റിംങ്ങും എല്ലാം. ഫോൺ നമ്പർ ലഭിച്ചതോടെ യുവതി യുവാവിനെ ഫോണില്‍ വിളിച്ചു. സുഹൃത്തിന്റെ സൗഹൃദം ഇഷ്ടമായെന്നും സമ്മാനമായ ലാപ്ടോപ്, ക്യാമറ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങള്‍ അയച്ചു നല്‍കാമെന്നും പറഞ്ഞു. ഇത് വിശ്വസിപ്പിക്കാൻ വാട്സപ്പ് വഴി അവയുടെ പടങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്തു.
രണ്ടു ദിവസത്തിന് ശേഷം ഡല്‍ഹിയില്‍ നിന്നും യുവാവിനു ഫോണ്‍ കോൾ എത്തി. ലണ്ടനില്‍ നിന്നു സമ്മാനങ്ങള്‍ എത്തിയെന്നും ഇതു പേരിലേക്ക് അയച്ചു തരണമെങ്കില്‍ നടപടിക്രമങ്ങളുണ്ടെന്നും അതിനായി 80,500 രൂപ ബാങ്ക് അക്കൗണ്ടില്‍ അടയ്ക്കണമെന്നും ഫോണ്‍ അറിയിച്ചു. സമ്മാനം പ്രതീക്ഷിച്ചിരുന്ന യുവാവ് ഇതനുസരിച്ചു കയ്യിലിരുന്നതും കടം വാങ്ങിയതും എല്ലാം ചേർത്ത് ബാങ്ക് അക്കൗണ്ടില്‍ പണം അടച്ചു.
പിറ്റേന്നു ഫോണില്‍ വിളിച്ച ശേഷം സമ്മാനത്തിനൊപ്പം 8 ലക്ഷം രൂപ കൂടിയുണ്ടെന്നും ഇതു സമ്മാനത്തോടൊപ്പം അയയ്ക്കാന്‍ കഴിയില്ലെന്നും ഇത് അയയ്ക്കമെങ്കില് ഒരു ലക്ഷം രൂപ കൂടി വേണമെന്നും യുവാവിനോട് പറഞ്ഞു. ഒരു ലക്ഷം രൂപ ഇല്ലെന്നും 50,000 രൂപ അടുത്ത ദിവസം അടയ്ക്കാമെന്നു പറഞ്ഞു. ഇതിനുസരിച്ച് ഈ തുകയും യുവാവ് ബാങ്ക് അക്കൗണ്ടില്‍ അടച്ചു. ഒരാഴ്ചയോളം കാത്തിരുന്നിട്ടും സമ്മാനമോ പണമോ എത്താതായതോടെയാണ് തട്ടിപ്പാണ് ഇതെന്ന് മനസ്സിലായത്.തുടർന്ന് ഇയാൾ വിശദാംശങ്ങൾ സഹിതം പൊലീസിൽ പരാതി നൽകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group