ദുരിതം വിട്ടൊഴിയുന്നില്ല: ഭൂമിയിൽ വിള്ളൽ വീഴുന്നു; 7 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കണ്ണൂർ: പേമാരിക്കും മണ്ണിടിച്ചലിനും പിന്നാലെ കണ്ണൂരിൽ ഭൂമിക്ക് വിള്ളൽ. പയ്യാവൂർ ഷിമോഗ കോളനി,കാവുമ്പായി,ഇരിട്ടി അയ്യൻകുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ആശങ്കയുളവാക്കി ഏക്കർ കണക്കിന് ഭൂമിയില്‍ വിള്ളല്‍ വീഴുന്ന സോയില്‍ ക്രീപ്പിങ്ങ് പ്രതിഭാസം ഉണ്ടായിരിക്കുന്നത്. ഇതേതുടർന്ന് ഷിമോഗയിലെ ഏഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ഷിമോഗയിലെ 750 മീറ്ററോളം പ്രദേശത്താണ് വിള്ളൽ രൂപപ്പെട്ടത്. ദിവസം കഴിയുന്തോറും വിള്ളൽ വർധിക്കുന്നുണ്ട്. ഷിമോഗക്ക് താഴെ നിരവധി ആരാധനാലയങ്ങളും, വീടുകളും ഉള്ള പ്രദേശമാണ് എന്നത് ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്.
കാവുമ്പായി പാലത്തിനടുത്ത് എ കെ ശശികലയുടെ നാലേക്കർ റബർ തോട്ടത്തിൽ 30 മീറ്ററോളം ദൂരത്തിൽ അരയടിയോളം വീതിയിലാണ് വിണ്ടുകീറിയത്. ഈ സ്ഥലത്തോട് ചേർന്ന ടി കെ പ്രഭാകരന്റെ ഇരുനിലവീടിനും കൃഷിയിടത്തിനും വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ഇവരുടെ കുടുംബത്തെ കഴിഞ്ഞദിവസം മാറ്റിപ്പാർപ്പിച്ചിരുന്നു. ജിയോളജി സംഘമെത്തി പരിശോധന നടത്തിയാലേ വീട് താമസയോഗ്യമാണോ എന്ന് അറിയാനാകൂ. ചെറിയ കുന്നിൻപ്രദേശത്തുള്ള വീടായതിനാൽ മണ്ണിന് അനക്കം സംഭവിച്ചാൽ ഈ സ്ഥലത്തിന് താഴെയുള്ള പതിനേഴോളം കുടുംബങ്ങൾക്ക് ഭീഷണിയാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് ജില്ലയിലെ കുമ്പളച്ചോല തിനൂർ വില്ലേജിൽപ്പെട്ട തരിപ്പ് മലയിലും ഏക്കർ കണക്കിനു ഭൂമി വിണ്ടു കീറിയിട്ടുണ്ട്.