എട്ടുമാസത്തിനിടെ, നാലാമത്തെ കുറ്റവാളി ; ന്യായാധിപന്‍ എന്നതിനപ്പുറം സാഹിത്യകാരനെന്ന നിലയിലും പ്രശസ്തൻ ; ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മക്ക് തൂക്കുകയര്‍ വിധിച്ച് നിയമലോകത്ത് ശ്രദ്ധനേടി ജഡ്ജി എ എം ബഷീര്‍
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മക്ക് തൂക്കുകയര്‍ വിധിച്ച് നിയമലോകത്ത് ശ്രദ്ധനേടുകയാണ് നെയ്യാറ്റിന്‍കര ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം ബഷീര്‍. എട്ടുമാസത്തിനിടെ, നാലാമത്തെ കുറ്റവാളിക്കാണ് എ എം ബഷീര്‍ വധശിക്ഷ വിധിക്കുന്നത്.
2024 മേയില്‍ വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലാണ് എ എം ബഷീര്‍ ഇതിനുമുമ്പ് വധശിക്ഷ വിധിച്ചത്. ഒരു സ്ത്രീയും മകനുമടക്കം മൂന്നുപേര്‍ക്കാണ് അന്ന് തൂക്കുകയര്‍ വിധിച്ചത്. ഇപ്പോള്‍ ഗ്രീഷ്മ കൂടിയായതോടെ വധശിക്ഷ കാത്ത് കേരളത്തിലെ ജയിലില്‍ കഴിയുന്ന രണ്ടു സ്ത്രീകള്‍ക്കും ശിക്ഷ വിധിച്ചത് ഒരേ ന്യായാധിപനെന്ന പ്രത്യേകതയുമുണ്ട്.
കേരളത്തില്‍ വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വനിതാകുറ്റവാളിയാണ് ഗ്രീഷ്മ. 24 വയസ്സേയുള്ളൂവെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പഠിക്കാന്‍ മിടുക്കിയാണെന്നുമുള്ള വാദങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു ശിക്ഷാവിധി. ന്യായാധിപന്‍ എന്നതിനപ്പുറം സാഹിത്യകാരനെന്ന നിലയിലും പ്രശസ്തനാണ് എ എം ബഷീര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വടക്കാഞ്ചേരിയില്‍ അഭിഭാഷകനായിരിക്കെ, 2002ല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റായി. തുടര്‍ന്ന്, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ചങ്ങനാശ്ശേരി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ ജോലി ചെയ്തു. എറണാകുളം ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറിയായിരിക്കെ, 2018ലെ പ്രളയ കാലത്ത് നടത്തിയ ഇടപെടല്‍ ദേശീയശ്രദ്ധ നേടിയിരുന്നു.