സംസ്ഥാനത്ത് അതിഥിത്തൊഴിലാളികളെ വിവാഹം കഴിക്കുന്ന മലയാളി പെൺകുട്ടികളുടെ എണ്ണം വർദ്ധിക്കുന്നു ; കണക്ക് പ്രകാരം ഇതുവരെ നടന്നത് 72 വിവാഹങ്ങൾ ; ലൈഫ് മിഷൻ ഭവന പദ്ധതിയിലും അംഗത്വം
കോട്ടയം : ലൈഫ് മിഷൻ ഭവന പദ്ധതിയിലും അംഗത്വം നേടി അതിഥിത്തൊഴിലാളി. സംസ്ഥാനത്ത് 72 അതിഥിത്തൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തിട്ടുണ്ടെന്നും കണക്ക്.
എഐടിയുസി നേതൃത്വം നൽകുന്ന നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് 72 പേരും. വിവാഹാലോചനയുമായി മലയാളി പെൺകുട്ടികളുടെ വീടുകളിലെത്തി നേരിട്ടു ചോദിച്ചും ബ്രോക്കർമാർ വഴിയുമാണ് വിവാഹം നടത്തിയത്. അതിഥിത്തൊഴിലാളികളെക്കുറിച്ച് പെൺമക്കളുടെ മാതാപിതാക്കൾ അന്വേഷണം നടത്തിയ ശേഷമാണ് വിവാഹം നടത്തിയതെന്നും യൂണിയൻ പറയുന്നു.
എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലാണ് വിവാഹങ്ങൾ നടന്നത്. വിവാഹം കഴിഞ്ഞവരിൽ ഏറിയ പങ്കും പെരുമ്പാവൂർ കേന്ദ്രീകരിച്ചാണ് കഴിയുന്നത്. റേഷൻ കാർഡും മറ്റ് രേഖകളെല്ലാം സ്വന്തമായുണ്ട്. കൂടാതെ നന്നായി. മലയാളവും സംസാരിക്കും. സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികൾ വോട്ടർ പട്ടികയിലും അംഗങ്ങളായെന്നു യൂണിയൻ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
24 വർഷം മുൻപു ഒഡിഷയിൽ നിന്നു തൊഴിൽ തേടിയെത്തിയ രാജേന്ദ്ര നായിക്കാണു എറണാകുളം ജില്ലയിൽ വാഴക്കുളം പഞ്ചായത്തിൽ ലൈഫ് മിഷൻ ഭവന പദ്ധതി പട്ടികയിൽ അംഗമായത്. ഭവന നിർമാണത്തിനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണ് രാജേന്ദ്ര നായിക്. കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) കമ്മിറ്റികളുടെ രൂപീകരണവും പൂർത്തിയായെന്നു ഓർഗനൈസിങ് സെക്രട്ടറി ബിനു ബോസ് പറഞ്ഞു.
അതിഥിത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി 25, 26 തീയതികളിൽ കോട്ടയത്ത് ദേശീയ കോൺക്ലേവ് എഐടിയുസി വിളിച്ചുചേർത്തിട്ടുണ്ട്.