ഓഹരി ഇടപാടിലൂടെ വൻ തുക ലാഭം കൊയ്യാമെന്ന് വാട്സ്ആപ്പ് സന്ദേശം; സെറോദ എന്ന മൊബൈല്‍ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യം; ഓൺലൈൻ തട്ടിപ്പിലൂടെ ഡോക്ടർക്ക് നഷ്ടമായത് 87 ലക്ഷം; ഡോക്ടറുടെ പരാതിയില്‍ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ ഡോക്ടറുടെ 87 ലക്ഷം ഓണ്‍ലൈൻ സംഘം തട്ടിയെടുത്തു. ഓഹരി ഇടപാട് നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഒരു മാസം കൊണ്ട് ഓണ്‍ലൈനിലൂടെ തുക തട്ടിയെടുത്തത്.
ഡോക്ടറുടെ പരാതിയില്‍ സൈബർ പോലീസ് അന്വേഷണം തുടങ്ങി. വിദേശത്തായിരുന്ന വനിതാ ഡോക്ടറും കുടുംബവും അടുത്തിടെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഓണ്‍ലൈനിലൂടെ ഡോക്ടർ ഇടപാടുകള്‍ നടത്താറുണ്ട്.
കഴിഞ്ഞ മാസം ആദ്യം വാട്സ്ആപ്പില്‍ ഓണ്‍ലൈനില്‍ ഓഹരി ഇടപാടിലൂടെ വൻ തുക ലാഭം കൊയ്യാമെന്ന് കാട്ടി സന്ദേശം എത്തി. ഇതിനായി സെറോദ എന്ന മൊബൈല്‍ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. തട്ടിപ്പ് സംഘവുമായി നേരിട്ട് സംസാരിക്കാതെ വാട്സ്അപ്പ് വഴി മാത്രമായിരുന്നു സന്ദേശങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആപ്പ് ഇന്‍സ്റ്റാൾ ചെയ്ത ശേഷം ആദ്യം 5 ലക്ഷം രൂപ അടച്ചു. പ്രമുഖ കമ്പനികളുടെ ഓഹരികള്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. താമസിയാതെ ഡോക്ടറുടെ അക്കൗണ്ടില്‍ ലാഭവിഹിതമായി ഒരു ലക്ഷം രൂപ എത്തി. ഇതോടെ സംഘത്തെ വിശ്വസിച്ച ഡോക്ടർക്ക് മുന്നില്‍ കൂടുതല്‍ വാഗ്ദാനങ്ങള്‍ എത്തി.
കൂടുതല്‍ ഓഹരികള്‍ വാഗ്ദാനം ചെയ്ത് പല തവണകളായി ഡോക്ടറില്‍ നിന്ന് 87 ലക്ഷം രൂപ വാങ്ങി. വാലറ്റില്‍ അതനുസരിച്ച് ലാഭവിഹിതം കാണിക്കുകയും ചെയ്തു. എന്നാല്‍, പണം പിന്‍വലിക്കാനായില്ല. പണം ചോദിക്കുമ്പോള്‍ ഇൻഷുറൻസ് ഇനത്തിലും മറ്റുമായി പണം അടച്ചാലെ തുക പിന്‍വലിക്കാനാകൂ എന്നായിരുന്നു മറുപടി.
ലാഭവിഹിതത്തില്‍ നിന്നും ഈടാക്കാൻ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഇതോടെ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ സൈബർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പല ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് സംഘം പണം സ്വീകരിച്ചത്. ഒരോ തവണ പണം വാങ്ങുമ്പോഴും പുതിയ അക്കൗണ്ട് നമ്പറുകള്‍ അയക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഇന്ത്യയിലും വിദേശത്ത് നിന്നും സംഘം പണം പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.