play-sharp-fill
പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടം ; മണൽ ലോറി സ്‌റ്റേഷനറി കടയിലേക്ക് ഇടിച്ചു കയറി

പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടം ; മണൽ ലോറി സ്‌റ്റേഷനറി കടയിലേക്ക് ഇടിച്ചു കയറി

മലപ്പുറം: തിരുന്നാവായയില്‍ പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെടാൻ ശ്രമിക്കുന്നിതിനിടെ മണല്‍ ലോറി സ്‌റ്റേഷനറി കട ഇടിച്ചുതകർത്തു.

കഴിഞ്ഞ ദിവസം പുലർച്ചെ 1.45 ഓടെയാണ് മണല്‍ ലോറി ഇടിച്ചുകയറി അപകടമുണ്ടായത്. ഭാരതപ്പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി പൊലിസിനെ വെട്ടിച്ച്‌ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

തിരുന്നാവായ പട്ടർനടക്കാവ് റോഡില്‍ എടക്കുളം ലീഗ് ഓഫീസ് ബില്‍ഡിങ്ങിലെ കടയിലേക്കാണ് ലോറി ഇടിച്ചു കയറിയത്. കടയുടെ മുൻവശം പാടെ തകർന്നിട്ടുണ്ട്. ലോറി ഡ്രൈവർ തൃപ്രങ്ങോട് ചെറിയ പറപ്പൂർ സ്വദേശി ആലുക്കല്‍ ഷറഫുദ്ദീനെ (43) തിരൂർ എസ്.ഐ ആർ.പി സുജിത്തിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം അറസ്റ്റു ചെയ്തു. മണല്‍ കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുന്നാവായയില്‍ പരിശോധന നടത്തുന്നതിനിടെയാണ് ടിപ്പർ ലോറി പൊലീസിന്റെ ശ്രദ്ധയില്‍പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടർനടക്കാവ് ഭാഗത്തേക്ക് പാഞ്ഞു പോകുന്ന മണല്‍ ലോറിയെ പൊലിസ് പിൻന്തുടരുകയായിരുന്നു. പൊലിസിനെ കണ്ട ലോറി ഡ്രൈവർ എടക്കുളം ലീഗ് ഓഫിസിന് സമീപത്ത് വെച്ച്‌ ലോറി തിരിച്ചുപോകുന്നതിനായി അമിതവേഗതയില്‍ പിറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട് ലോറി പിന്നിലേക്ക് ഇടിച്ചുകയറി ലീഗ് ഓഫിസിന്റെ താഴ്ഭാഗത്തുളള എടക്കുളം സ്വദേശി ചിറക്കല്‍ ഷംസുദ്ധീന്റെ കടയാണ് തകർത്തത്.

ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അപകടത്തിന് ശേഷം ലോറിയില്‍ ഇറങ്ങി നിന്നും ഓടിരക്ഷപ്പെടാൻ ശ്ര മിച്ച ഡ്രൈവർ ഷറഫുദ്ധീനെ പിൻന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. നദിതീര നീർത്തട സംരക്ഷണ നിയമ പ്രകാരം കേസെടുത്ത് പൊലീസ് ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.