കോട്ടയം നഗരസഭയില്‍നിന്നു കോടികള്‍ തട്ടി മുങ്ങിയ ജൂനിയര്‍ ക്ലാര്‍ക്ക് എവിടെ? പട്ടിണി പാവങ്ങളുടെ പെൻഷൻ ഫണ്ടിൽ കൈയ്യിട്ടു വാരി: പെൻഷൻ മുടങ്ങിയതിനാൽ മരുന്നിനു പോലും പണമില്ലാതെ പലരും വലയുന്നു
കോട്ടയം: കോട്ടയം നഗരസഭയില്‍ നിന്നു കോടികള്‍ തട്ടി മുങ്ങിയ ജൂണിയര്‍ ക്ലാര്‍ക്ക് എവിടെ?. പാവപ്പെട്ടവന്റെ പെൻഷൻ ഫണ്ടിൽ കൈയ്യിട്ടു വാരിയ സംഭവത്തിൽ ആദ്യം ലോക്കല്‍
പോലീസും പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഒരു സൂചനയുമില്ല. ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തിട്ട് ഒരു മാസം കഴിഞ്ഞു. ഇതുവരെ പ്രതി എവിടെയാണന്നു പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ആദ്യ ദിവസങ്ങളില്‍ പ്രതിഷേധ പരമ്പരകള്‍ തീര്‍ത്ത ഭരണ, പ്രതിപക്ഷ പാര്‍ട്ടികളും ഇപ്പോള്‍ മൗനത്തിലാണ്.
നഗരസഭയിലെ പെന്‍ഷന്‍ ഫണ്ടില്‍നിന്ന് 2.40 കോടി രൂപയാണ് മുന്‍ജീവനക്കാരനായ അഖില്‍ സി. വര്‍ഗീസ് അമ്മയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയത്. ഓഗസ്‌റ്റ് 14നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാളെ പിടികൂടി എന്നതുമാത്രമാണ് അന്വേഷണത്തിലെ ആകെയുണ്ടായ പുരോഗതി. രണ്ടുമാസമായിട്ടും അന്വേഷണം തുടരുകയാണെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്റെ മറുപടി.
ഓഗസ്‌റ്റ് ഏഴിനാണ് തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്തുവരുന്നത്. സെക്രട്ടറിയുടെ പരാതിയില്‍ വെസ്‌റ്റ് പൊലീസാണ് ആദ്യം കേസന്വേഷിച്ചത്. വിവരം പുറത്തായ അന്നുതന്നെ കൊല്ലം
സ്വദേശിയായ പ്രതി ഒളിവില്‍ പോയി. ഒരാഴ്‌ചക്കുശേഷം കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സാജു വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ നഗരസഭയിലും കൊല്ലത്തും പരിശോധന നടത്തി.
പ്രതിയെത്തേടി തമിഴ്‌നാട്ടില്‍ വരെയെത്തി. ഇതിനിടെയാണ് പ്രതിയുടെ ബന്ധുവായ കൊല്ലം സ്വദേശിയായ ശ്യാം കുമാറിനെ പിടികൂടുന്നത്. ഇയാള്‍ തന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് യുവാവിന് പുതിയ സിം കാര്‍ഡ് എടുത്തു നല്‍കുകയും ഒളിവില്‍ താമസിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്‌തു കൊടുത്തതായുമായാണു കണ്ടെത്തിയത്.
അഖില്‍ സി. വര്‍ഗീസിനു പുറമെ ഡെപ്യൂട്ടി സെക്രട്ടറി ഫില്ലിസ് ഫെലിക്‌സ്, അക്കൗണ്ട്‌സ് വിഭാഗം സൂപ്രണ്ട് എസ്.കെ. ശ്യാം, അക്കൗണ്ട്‌സ് വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് വി.ജി.
സന്തോഷ് കുമാര്‍, പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്‌തിരുന്ന കെ.ജി. ബിന്ദു എന്നിവര്‍ നിലവില്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഷനിലാണ്. തദ്ദേശവകുപ്പിന്റെ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.