play-sharp-fill
എഡിഎമ്മിന്റെ ആത്മഹത്യ: മുൻ‌കൂർ ജാമ്യ ഹർജിയില്‍ തീരുമാനം വരാൻ കാത്ത്  പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പോലീസ്; ഇരിണാവിലെ വീട്ടില്‍ ദിവ്യ ഇല്ല; ഇന്ന് നിർണായക ദിനം; അറസ്റ്റ് സാധ്യത ഒഴിവാക്കാനായി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും

എഡിഎമ്മിന്റെ ആത്മഹത്യ: മുൻ‌കൂർ ജാമ്യ ഹർജിയില്‍ തീരുമാനം വരാൻ കാത്ത് പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പോലീസ്; ഇരിണാവിലെ വീട്ടില്‍ ദിവ്യ ഇല്ല; ഇന്ന് നിർണായക ദിനം; അറസ്റ്റ് സാധ്യത ഒഴിവാക്കാനായി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും

കണ്ണൂർ: മുൻ‌കൂർ ജാമ്യ ഹർജിയില്‍ തീരുമാനം വരാൻ കാത്ത് പ്രതി ചേർത്ത സിപിഎം നേതാവ് പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പോലീസ്. ദിവ്യ ഇരിണാവിലെ വീട്ടില്‍ ഇല്ലെന്നാണ് വിവരം. മുൻ‌കൂർ ജാമ്യഹർജി ഇന്ന് തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി പരിഗണിക്കും.

പോലീസ് അന്വേഷണത്തില്‍ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. ദിവ്യ സാവകാശം തേടിയെന്നായിരുന്നു കളക്ടർ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം എ ഗീത പറഞ്ഞത്. ജില്ലാ കളക്ടർ അരുണ്‍ കെ വിജയൻ ഇന്നും ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയേക്കും.

കളക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താൻ സംസാരിച്ചതെന്നും എഡിഎമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയില്‍ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നതാണ് താൻ ഉദ്ദേശിച്ചതെന്നും അവർ വിവരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസംഗത്തിന്‍റെ വീഡിയോ അടക്കം സമർപ്പിച്ചുകൊണ്ടാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. അതിനിടെ എഡിഎം നവീൻ ബാബുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാൻ പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നില്‍ പെട്രോള്‍ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടലും കാരണമായെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

സിപിഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് എൻഒസി കിട്ടിയതെന്നും ഇതിനായി കുറച്ചു പണം ചെലവിടേണ്ടി വന്നെന്നും താൻ ദിവ്യയെ അറിയിച്ചിരുന്നതായി അപേക്ഷകനായ പ്രശാന്ത് വിജിലൻസിനും ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർക്കും മൊഴി നല്‍കിയിട്ടുണ്ട്.

നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ശരിയാക്കുന്നതിലും സിപിഐ സഹായം കിട്ടിയെന്നാണ് വിവരം. എൻഒസി വിഷയത്തില്‍ നവീൻ ബാബുവിനെ താൻ വിളിച്ചിരുന്നതായി സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, കേസിൽ അറസ്റ്റ് സാധ്യത ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ദിവ്യയെ സംബന്ധിച്ചടുത്തോളം അതി നിർണായകമാണ് കോടതിയുടെ ഇടപെടൽ. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക. കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കാനാണ് സാധ്യത.