play-sharp-fill
കേരളത്തിൽ ഐഎസ് റിക്രൂട്ട്മെൻ്റ് നടക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചിലരെ തൃപ്തിപ്പെടുത്താൻ, ആർക്കാണ് സംരക്ഷണം നൽകുന്നതെന്ന് സംശയം, നിയമസഭയിലെ മുഖ്യമന്ത്രിയുടെ മലക്കം മറിച്ചിൽ അണികൾക്കുള്ള ഉഗ്രശാസനമെന്നും എൻ ഹരി

കേരളത്തിൽ ഐഎസ് റിക്രൂട്ട്മെൻ്റ് നടക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചിലരെ തൃപ്തിപ്പെടുത്താൻ, ആർക്കാണ് സംരക്ഷണം നൽകുന്നതെന്ന് സംശയം, നിയമസഭയിലെ മുഖ്യമന്ത്രിയുടെ മലക്കം മറിച്ചിൽ അണികൾക്കുള്ള ഉഗ്രശാസനമെന്നും എൻ ഹരി

കോട്ടയം: കേരളത്തിൽ ഐഎസ് റിക്രൂട്ട്മെൻ്റ് നടക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതകളെ തിരസ്കരിച്ച് ചിലർ തൃപ്തിപ്പെടുന്നതിന് മാത്രം ലക്ഷ്യമിട്ടാണെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി.

ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളം ഞെട്ടലോടെയാണ് കേട്ടത്. കേരളം ഐഎസ് റിക്രൂട്ടിംഗ് ഹബ്ബാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സിപിഎം നേതാക്കൾ അന്നെ ഇത് തുറന്ന് സമ്മതിക്കുമ്പോൾ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഇത്ര തിടുക്കത്തിലുള്ള പ്രസ്താവന അമ്പരപ്പിക്കുന്നതാണ്.

ആർക്കാണ് ഇതുവഴി സംരക്ഷണം നൽകുന്നതെന്ന് സംശയം ജനിപ്പിക്കുന്നു. സംസ്ഥാനത്ത് പ്രത്യേകിച്ച് കോട്ടയം ജില്ലയിൽ ഉണ്ടായ ദുരൂഹമായ രണ്ട് തിരോധാനങ്ങൾ ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. കോട്ടയം അറുപുറയിൽ വാഹനം ഉൾപ്പെടെ ദമ്പതികളുടെ കാണാതെ പോകലും കാഞ്ഞിരപ്പള്ളി ജെസ്ന കേസും ഒരു തുമ്പും ഇല്ലാതെ മുന്നോട്ടു നീങ്ങുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീവ്രവാദ ശക്തികളുടെ ബന്ധം ഈ രണ്ടു കേസുകളിലും കേരളം സംശയിക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷമായിട്ടും ഈ രണ്ടു സംഭവങ്ങളിലും തൃപ്തികരമായ മറുപടി നൽകാൻ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ഇസ്ലാമിക ഭീകരത പിടിമുറുക്കിയ സ്ഥലങ്ങളിൽ മാത്രം കാണുന്ന മയ്യിത്ത് നമസ്കാരത്തിന് ഈരാറ്റുപേട്ട പൗരത്വ നിയമ പ്രക്ഷോഭകാലത്ത് സാക്ഷിയായതാണ്.

സ്വർണ്ണക്കടത്ത് മറയാക്കി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി തന്നെ ദേശീയ ദിനപത്ര അഭിമുഖത്തിൽ ആദ്യം വ്യക്തമാക്കിയിരുന്നതാണ്. പി ജയരാജന്റെ പ്രസ്താവന ചർച്ചയായ സാഹചര്യത്തിൽ മുഖ്യമന്ത്രി അണികൾക്ക് നൽകുന്ന ഉഗ്രശാസനമാണ് നിയമസഭയിലെ മലക്കം മറച്ചിൽ എന്ന് കരുതുന്നു. അതോ പി ജയരാജനുള്ള തെറ്റ് തിരുത്തൽ മുന്നറിയിപ്പാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

‘കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം’ എന്ന പ്രകാശനം ചെയ്യാൻ പോകുന്ന പുസ്തകത്തിലെ ഒരു ഭാഗത്ത് കേരളത്തിൽ ഇപ്പോൾ ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതായി സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജൻ വ്യക്തമാക്കിയിരുന്നു.

പ്രസ്തുത പുസ്തകം പ്രകാശനം ചെയ്യാനിരിക്കെ മുഖ്യമന്ത്രി മുൻകൂറായി തന്നെ അത് നിഷേധിച്ചിരിക്കുന്നത് ഉത്കണ്ഠാജനകമാണ്. പോലീസ് വകുപ്പിലെ പ്രധാന തസ്തികകളിൽ നിന്ന് വിരമിച്ച പല പോലീസ് ഉദ്യോഗസ്ഥരും പരസ്യമായും രഹസ്യമായും ഐഎസ് റിക്രൂട്ട്മെന്റ് ആശങ്ക പൊതുസമൂഹത്തിൽ പങ്കുവെച്ചിട്ടുണ്ട്. തങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഇത്.

വസ്തുതകൾ ഇതായിരിക്കെ മുഖ്യമന്ത്രിയുടെ പ്രസംഗം ഞെട്ടലോടെയാണ് കേരളം കേട്ടത്. ശരാശരി കേരളീയന്റെ അനുഭവങ്ങളും പി ജയരാജന്റെ പ്രസ്താവനയോട് ചേർന്ന് നിൽക്കുന്നതാണ്. പാർട്ടിയുടെ സംഘടനായോഗങ്ങൾ നടക്കുന്ന കാലഘട്ടത്തിൽ ഇനി ഇത് ചർച്ചയാകരുതെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി നൽകിയിരിക്കുതെന്ന് കണക്കാക്കേണ്ടിയിരിക്കുന്നു. പാർട്ടിക്കുള്ളിലെ മുറുമുറുപ്പ് മുളയിലെ തന്നെ നുള്ളി അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും.