മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ നടത്തിയ ശ്രമം പി.പി.ദിവ്യയ്ക്ക് വിനയായി: പഴയ തീയതി വച്ച് മുഖ്യമന്ത്രിക്ക് പരാതി അയച്ചെങ്കിലും സ്വീകരിച്ചില്ല: കേസെടുക്കാൻ നിർദേശം വന്നു: ഇനി പാർട്ടി ജില്ലാ കമ്മറ്റിയിൽ നിന്നും ഒഴിവാക്കാനും സാധ്യതയുണ്ട്.
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെ മരണത്തിലേയ്ക്ക് തള്ളിവിട്ട വിവാദത്തില്‍ സിപിഎം നേതാവ് പി.പി ദിവ്യയ്ക്ക് വിനയായത് മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ നടത്തിയ ശ്രമം തന്നെയെന്ന് സൂചന.
ദിവ്യയെ കൈയ്യൊഴിയാനും ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കേസ് അടക്കം ചമുത്താനും ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയില്‍ നിന്ന് നിര്‍ദേശം ഉണ്ടായത് ഇതുകൊണ്ടാണെന്നാണ് സൂചന.
നവീന്‍ ബാബു കൈക്കൂലി നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് വാട്സാപ്പ് വഴി പരാതി നല്‍കിയിരുന്നെന്നും ഇതുപ്രകാരം വിജിലന്‍സ് വിഭാഗം നവീന്‍ ബാബുവിനെ ചോദ്യം ചെയ്തെന്നുമായിരുന്നു സംഭവശേഷം പ്രശാന്തന്‍ പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പിന്നീടുണ്ടായ അന്വേഷണത്തില്‍ ഇത് തെറ്റാണെന്ന് തെളിയുകയായിരുന്നു. ഇതോടെ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനേകൂടി വലിച്ചിഴയ്ക്കാനായിരുന്നു ശ്രമം നടന്നത്.
എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടതോടെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിക്കുകയായിരുന്നു.
നവീന്‍റെ മരണശേഷം പഴയതീയതിയില്‍ പരാതി അയച്ചെങ്കിലും മുന്‍ തീയതിയില്‍ ഇല്ലാത്ത പരാതി ഉണ്ടെന്ന് സമ്മതിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല.
ഇതോടെ ദിവ്യയ്ക്കെതിരെ നിയമം നിയമത്തിന്‍റെ വഴിക്കെന്ന് തെളിഞ്ഞു. ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ കണ്ണൂര്‍ ടൗണ്‍ പോലീസിന് നിര്‍ദേശമെത്തി.
തൊട്ടുപിന്നാലെ ജില്ലാ പ്രസിഡന്‍റ് അധ്യക്ഷ സ്ഥാനം ഒഴിയാനും നിര്‍ദേശം വന്നു. ഇനി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ നിന്നും ദിവ്യയെ ഒഴിവാക്കാനും തീരുമാനമുണ്ടായേക്കും