play-sharp-fill
അസാധാരണ നടപടിയുമായി ട്വന്റി20; കുന്നത്തുനാട്ടിൽ സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി;അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാലെന്ന് എംവി നിതമോൾ;രാജിവെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രസിഡൻറ് രാജി ആവശ്യം നിരസിച്ചതോടെയാണ് നടപടിയിലേക്ക് നീങ്ങിയത്

അസാധാരണ നടപടിയുമായി ട്വന്റി20; കുന്നത്തുനാട്ടിൽ സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി;അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാലെന്ന് എംവി നിതമോൾ;രാജിവെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രസിഡൻറ് രാജി ആവശ്യം നിരസിച്ചതോടെയാണ് നടപടിയിലേക്ക് നീങ്ങിയത്

കൊച്ചി: കുന്നത്തുനാട് ഗ്രാമപഞ്ചായത്തില്‍ സ്വന്തം പ്രസിഡന്റിനെ ട്വന്റി 20 അവിശ്വാസത്തിലൂടെ പുറത്താക്കി. ഇന്നലെയാണ് കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ എം.വി.നിതമോള്‍ക്കെതിരായ അവിശ്വാസപ്രമേയം പാസായത്.

18 അംഗങ്ങളുള്ള പഞ്ചായത്തില്‍ പ്രസിഡന്റ് ഉള്‍പ്പെടെ 11 പേരാണ് ട്വന്റി 20ക്ക് ഉള്ളത്. പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് നിതമോളോട് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഈ മാസം ആദ്യം ട്വന്റി 20 സ്വന്തം പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.

നിതമോള്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ട്വന്റി20 ഉയർത്തുന്നത്. വൈസ് പ്രസിഡന്റ് റോയി ഔസേഫിന്റെ നേതൃത്വത്തിലുള്ള അംഗങ്ങളുമായി കഴിഞ്ഞ കുറേനാളുകളായി നിതമോള്‍ അത്ര രസത്തിലല്ല. സിപിഎം അംഗമായ നിസാർ ഇബ്രാഹിമിനെ അയോഗ്യനാക്കാനുള്ള ശ്രമങ്ങള്‍ വ്യാജരേഖ ചമച്ച്‌ ചട്ടലംഘനങ്ങള്‍ നടത്തി, ക്രിമിനല്‍ ഗൂഢാലോചനകളില്‍ ഏർപ്പെടുകയും കോടിക്കണക്കിന് രൂപയുടെ അഴിമതികള്‍ നടത്തുകയും ചെയ്തു, ക്രിമിനല്‍ സംഘങ്ങളുമായി ചേർന്ന് നിയമവിരുദ്ധപ്രവർത്തനങ്ങള്‍ നടത്തി, ഔദ്യോഗിക ചുമതലകളില്‍ വീഴ്ച വരുത്തി തുടങ്ങിയ ആരോപണങ്ങളാണ് അവിശ്വാസപ്രമേയത്തില്‍ പ്രസിഡന്റിനെതിരെ ഉണ്ടായിരുന്നത്. കേരള പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ അനുസരിച്ചു നിയമപരമായി അയോഗ്യനായ അംഗം നിസാർ ഇബ്രാഹിമിന്റെ അയോഗ്യത ക്രമവല്‍ക്കരിക്കുന്നതിനു വേണ്ടിയും ഇക്കാര്യത്തില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായും നിയമവിരുദ്ധവുമായും പ്രവർത്തിച്ച പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരനെ നിയമനടപടികളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയും നിതമോളും ദീപു ദിവാകരനും ചേർന്ന് ഗൂഡാലോചന നടത്തി തീരുമാനം അട്ടിമറിച്ചു എന്നാണ് ആരോപണങ്ങളില്‍ ഒന്ന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്റ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാർ, മണ്ണ് മാഫിയകള്‍, ബ്ലേഡ് മാഫിയകള്‍ എന്നിവരുമായി ലക്ഷങ്ങളുടെ സാമ്ബത്തിക ഇടപാടുകള്‍ നടത്തി എന്നതാണ് മറ്റൊരു ആരോപണം. പഞ്ചായത്തിന്റെ ഔദ്യോഗിക രേഖകളില്‍ വ്യാജ ഒപ്പുകള്‍ ഇട്ടതായി കണ്ടെത്തിയിട്ടും നിയമപരമായ നടപടികള്‍ സ്വീകരിച്ചില്ല എന്നതാണ് മറ്റൊരു ആരോപണം.

മുതിർന്നവർക്കായി പാലിയേറ്റീവ് സെന്റർ തുടങ്ങാൻ നാട്ടുകാരനായ ഡോക്ടർ അപേക്ഷ നല്‍കിട്ടും അനുമതി നല്‍കിയില്ലെന്നും ഇതിന്റെ വിവരങ്ങള്‍ അറിയാനെത്തിയ ഡോക്ടർക്കെതിരെ പരാതി കൊടുക്കാൻ പ്രസിഡന്റ് ഒത്താശ ചെയ്തെന്ന ആരോപണവും സംഘടന ഉയർത്തിയിരുന്നു.

ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാണ് യുഡിഎഫില്‍ നിന്ന് കിറ്റക്സ് എംഡി സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20, പഞ്ചായത്തിന്റെ അധികാരം പിടിച്ചത്. 18 അംഗങ്ങളുള്ള പഞ്ചായത്തില്‍ പ്രസിഡന്റ് ഉള്‍പ്പെടെ 11 പേരാണ് ട്വന്റി 20ക്ക് ഉണ്ടായിരുന്നത്.

കോണ്‍ഗ്രസിനു 3, സിപിഎം, മുസ്‍ലിം ലീഗ് 2 വീതം എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില. ട്വന്റി 20യുടെ മറ്റ് പഞ്ചായത്ത് അംഗങ്ങളെ കേള്‍ക്കുന്നില്ലെന്നും തന്നിഷ്ടത്തോടെയാണ് നിതമോള്‍‍ പ്രവർത്തിക്കുന്നതെന്നും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടി രാജിവയ്ക്കാൻ സംഘടനാ നേതൃത്വം നിതമോളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വഴങ്ങാതെ വന്നതോടെയാണ് അവിശ്വാസം കൊണ്ടുവരാൻ സംഘടന തീരുമാനിച്ചത്.

ഇന്നലെ നടന്ന ചർച്ചയിലും വോട്ടെടുപ്പിലും സിപിഎം പൂർണമായി വിട്ടു നിന്നു. യുഡിഫ് അംഗങ്ങള്‍ ചർച്ചയില്‍ പങ്കെടുത്തെങ്കിലും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. അടുത്ത തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെയാണ് കുന്നത്തുനാട് പഞ്ചായത്ത് ഭരണത്തില്‍ പൊട്ടിത്തെറിയുണ്ടായതും പ്രസിഡന്റിന് പുറത്തു പോകേണ്ടി വന്നതും.

പാർട്ടിയിലെ ശീതസമരം തന്നെയാണ് നിലവിലെ പ്രശ്നങ്ങളിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അംഗങ്ങളും നിതമോളും ചേരിതിരിഞ്ഞു നടത്തിയ ഏറ്റുമുട്ടലാണ് ഒടുവില്‍ അവിശ്വാസത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. ഒളിമ്ബ്യൻ ശ്രീജേഷിന്റെ ജന്മനാടായ ഇവിടെ അദ്ദേഹത്തിന്റെ പേരില്‍ പ്രഖ്യാപിച്ച സ്റ്റേഡിയം പി.വി.ശ്രീനിജന്റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ചുള്ള നിർമാണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയതും ട്വന്റി 20 നേതൃത്വത്തെ ചൊടിപ്പിച്ചതായി വാദമുണ്ട്. ശ്രീനിജനും ട്വന്റി 20 നേതൃത്വവുമായി ഏറെക്കാലമായി അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്.

അതേ സമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നും അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിനു പുറത്താക്കിയതാണെന്നും നിതമോള്‍ പ്രതികരിച്ചു. വരും ദിവസങ്ങളില്‍ പരാതി നല്‍കിയ ശേഷം തെളിവുകള്‍ പുറത്തുവിടുമെന്നും അവർ വ്യക്തമാക്കി.

തനിക്കെതിരെ ഉയർത്തിയത് വ്യാജ ആരോപണങ്ങളാണ്. താൻ സംഘടനയുടെ നിർദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് മുന്നോട്ട് പോയത് എന്നും എല്ലാ തീരുമാനങ്ങളും വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ അറിഞ്ഞാണ് നടപ്പിലാക്കിയത് എന്നും അവർ പറയുന്നു.

തന്നെ കുരുക്കാൻ ഉണ്ടാക്കിയ തെളിവുകള്‍ വ്യാജമാണ്. വൈസ് പ്രസിഡന്റ് ഒട്ടേറെ ആളുകളില്‍ നിന്നു പണം പിരിച്ചിട്ടുണ്ട്. പല കാര്യങ്ങളിലും അഴിമതി കാണിച്ചിട്ടും ട്വൻ്റി 20 സംരക്ഷിക്കുകയാണ്. കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെട്ടിട നിർമാണവുമായിബന്ധപ്പെട്ട് അഴിമതി നടത്തിയിട്ടുണ്ട്. താൻ പലരോടും പണം വാങ്ങിച്ചുവെന്ന് പറയുന്ന ആരോപണങ്ങള്‍ വ്യാജമാണ്. പലിശ നല്‍കിയതിനു തന്റെ പക്കല്‍ തെളിവുണ്ട്. പാലിയേറ്റീവ് സെന്റർ തുടങ്ങാനായി പള്ളിക്കരയില്‍ ഡോക്‌ടറുടെ ഉടമസ്‌ഥതയിലുള്ള കെട്ടിടം ബില്‍ഡിങ് പെർമിറ്റ് ഇല്ലാതെ തന്നെ കെട്ടിപ്പൊക്കിയതാണ്.

അതിനു അനുമതി നല്‍കാത്തത് തന്നോടുള്ള വിരോധമായി. പഞ്ചായത്തില്‍ ശുദ്ധജല വിതരണത്തിന്റെ പേരില്‍ ഒട്ടേറേപ്പേർ കമ്മിഷൻ പറ്റുന്നുണ്ട് എന്നും നിതമോള്‍ ആരോപിച്ചു.