പാലക്കാടും ചേലക്കരയും ഡി.എം.കെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളുണ്ടാവും ; വയനാട് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല : പി.വി അൻവർ
സ്വന്തം ലേഖകൻ
നിലമ്പൂർ: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡി.എം.കെ) പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികളുണ്ടാവുമെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നും അദ്ദേഹം അറിയിച്ചു.
ഡി.എം.കെ ഒരു സോഷ്യല്‍ മൂവ്‌മെന്റാണ്. അതിനാല്‍ പാലക്കാടും ചേലക്കരയും ഡി.എം.കെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളുണ്ടാവും. വയനാട്ടിലെ ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും അവിടെ ആര്‍ക്ക് പിന്തുണ കൊടുക്കുമെന്ന കാര്യം അപ്പോള്‍ തീരുമാനിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13-നാണ് നടക്കുന്നത്. ഇതിനൊപ്പം പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും. മൂന്നിടത്തും ഒന്നിച്ച് നവംബര്‍ 23നാണ് വോട്ടെണ്ണല്‍.
പാലക്കാട് എം.എല്‍.എ. ആയിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ചേലക്കരയിലെ എം.എല്‍.എ. ആയിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എം.എല്‍.എ. സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിനെ കളമൊരുങ്ങിയിരിക്കുന്നത്.