നടന്‍ ബൈജു മദ്യലഹരിയിൽ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട സംഭവം ; ഓടിച്ച കാർ ഹരിയാനയിലേത്, വാഹനമോടുന്നത് ചട്ടങ്ങള്‍ ലംഘിച്ച്, എന്‍ഒസി ഇല്ല, റോഡ് നികുതി അടച്ചിട്ടില്ല, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയത് ഏഴ് തവണ
തിരുവനന്തപുരം : നടന്‍ ബൈജു സ്കൂട്ടർ യാത്രക്കാരനെ കാര്‍ ഇടിപ്പിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടന്‍ ബൈജുവിന്റെ കാര്‍ ഓടുന്നത് എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് റിപ്പോര്‍ട്ട്.
പരിവാഹന്‍ വെബ്സൈറ്റ് അനുസരിച്ച് കാറിന്റെ ആര്‍സി രേഖയില്‍ കാണിച്ചിരിക്കുന്ന ബൈജുവിന്റെ വിലാസം ഹരിയാനയിലേതാണ്. ഹരിയാനയിലെ കാര്‍ കേരളത്തില്‍ ഓടിക്കാന്‍ ഹരിയാന വാഹനവകുപ്പിന്റെ എന്‍ഒസി വേണം.
വാഹനം എത്തിച്ച് 30 ദിവസത്തില്‍ ഹാജരാകേണ്ട എന്‍ഒസി ഇതുവരെ നല്‍കിയിട്ടില്ലെന്നും കേരളത്തില്‍ എത്തിച്ചാല്‍ അടയ്ക്കേണ്ട റോഡ് നികുതി അടച്ചിട്ടില്ലെന്നുമാണ് വിവരം. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഏഴ് തവണയാണ് പിഴ ചുമത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടന്‍ ബൈജുവിന്റെ ഔദ്യോഗിക പേര് ബി സന്തോഷ് കുമാര്‍ എന്നാണ്. അപകടത്തില്‍പ്പെട്ട ഓഡി കാര്‍ ബൈജു വാങ്ങുന്നത് ഹരിയാനയിലെ വിലാസത്തിലാണ്. 2015 ലാണ് കാര്‍ ആദ്യമായി റോഡിലിറങ്ങുന്നത്. 2022 ല്‍ ഉടമ മറ്റൊരാള്‍ക്ക് കൈമാറി.
കഴിഞ്ഞ ദിവസം അര്‍ധരാത്രി തിരുവനന്തപുരം വെളളയമ്ബലത്താണ് ബൈജുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. മദ്യപിച്ച് വാഹനമോടിച്ച ബൈജുവിന്റെ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
രക്തപരിശോധനയ്ക്ക് ബൈജു വിസമ്മതിച്ചെങ്കിലും മദ്യത്തിന്റെ മണമുണ്ടെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.
കവടിയാര്‍ ഭാഗത്ത് നിന്ന് മദ്യപിച്ച് അമിത വേഗതയിലെത്തിയ ബൈജുവിന്റെ കാര്‍ ആല്‍ത്തറ ഭാഗത്തുളള വീടിന്റെ വശത്തേയ്ക്ക് തിരിയുന്നിടത്താണ് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടത്.
ഇവിടെ റോഡ് പണിക്കായി റോഡ് അടച്ചത് ശ്രദ്ധിക്കാതെ കാര്‍ തിരിക്കുകയും പിന്നീട് വെട്ടിച്ചപ്പോള്‍ സ്‌കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു പുല്ലിലേയ്ക്ക് വീണ സ്‌കൂട്ടര്‍ യാത്രക്കാരന് കാര്യമായ പരിക്കേറ്റില്ല. സമീപത്തെ സിഗന്ല്‍ പോസ്റ്റിലും ഇടിച്ചാണ് വാഹനം നിന്നത്.