ബിജെപി അധികാരത്തിലെത്തുമെന്ന് പ്രഖ്യാപനം; പാർട്ടി റാലിയിലും യോഗങ്ങളിലും പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ബിജെപി അനുകൂല പ്രസംഗം; ഒരു മണിക്കൂർ തികയും മുമ്പ് ബിജെപിയെ ഞെട്ടിച്ച് ബിജെപി നേതാവ് കോൺഗ്രസിൽ; 5 വർഷത്തിനിടെ 5 പാർട്ടികളിൽ പ്രവർത്തിച്ച നേതാവ്; അശോക് തൻവറിനെ കെ.സി. വേണുഗോപാലും ഭൂപീന്ദർ ഹൂഡെയും പാർട്ടിയിലേക്ക് സ്വീകരിച്ചു
ന്യൂഡൽഹി: അമിത് ഷായെ സാക്ഷിയാക്കി ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടി റാലിയിലും അമിത്ഷായുടെ യോഗത്തിലും പ്രസംഗിച്ച് ഒരു മണിക്കൂർ തികയും മുമ്പ് ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു.
മുൻ എംപി അശോക് തൻവറാണ് ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസിൽ ചേർന്നത്. അമിത് ഷായുടെ യോഗത്തിന് ശേഷം രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വേദിയിലെത്തിയാണു തൻവർ പിന്തുണ അറിയിച്ചത്.
സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഭൂപീന്ദർ ഹൂഡ എന്നിവർ ചേർന്ന് തൻവറിനെ സ്വീകരിച്ചു. ഹരിയാനയിലെ പ്രധാന ദലിത് നേതാക്കളിലൊരാളാണ് തൻവർ. നേരത്തെ കോൺഗ്രസ് നേതാവായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് ബിജെപിയിൽ ചേർന്നു. തൻവറിന്റെ പാർട്ടി മാറ്റം ഭരണമാറ്റത്തിന്റെ സൂചനയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. കോൺഗ്രസിന്റെ ഹരിയാന അധ്യക്ഷനും യൂത്ത് കോൺഗ്രസ്, എൻഎസ്‌യു എന്നിവയുടെ ദേശീയ അധ്യക്ഷനുമായി തൻവർ പ്രവർത്തിച്ചിട്ടുണ്ട്.
5 വർഷത്തിനിടെ 5 പാർട്ടികളിൽ തൻവർ പ്രവർത്തിച്ചു. കഴിഞ്ഞദിവസങ്ങളിൽ മുഖ്യമന്ത്രി നായിബ് സിങ് സെയ്നിക്കൊപ്പവും തൻവർ പരിപാടികളിൽ പങ്കെടുത്തിരുന്നു. 2019 ലെ പരാജയത്തിനു പിന്നാലെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് ഒഴിവാക്കിയതോടെയാണ് കോൺഗ്രസ് വിട്ടത്.