ഉപയോഗശൂന്യമായ എടിഎം ലേലം വിളിച്ചെടുക്കും; ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് പരിശീലനം; പണമുള്ള അറകള്‍ മുറിച്ചു നീക്കാനുള്ള വഴികൾ പഠിച്ചത് ഉത്തരേന്ത്യൻ ഏജൻസികളുടെ സഹായത്തോടെ; എടിഎം കൗണ്ടറുകള്‍ കണ്ടെത്തുന്നത് ഗൂഗിള്‍ മാപ്പ് വഴി; കൊള്ളസംഘത്തിൽ എന്‍ജിനീയറിങ് ബിരുദധാരികൾ വരെ; തൃശൂരിലെ എടിഎം കവർച്ച വ്യക്തമായ പ്ലാനിങ്ങോടെ
കോയമ്പത്തൂര്‍: തൃശൂരിലെ എടിഎമ്മുകള്‍ കൊള്ളയടിച്ച മേവാത്തി സംഘം എത്തിയത് എടിഎം കുത്തി തുറക്കാന്‍ പരിശീലനം നേടിയ ശേഷം. ഉപയോഗശൂന്യമായ എടിഎം ലേലം വിളിച്ചെടുത്ത ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു മുറിച്ചു പരിശീലനം നേടും.
ഇതിനു ശേഷമാണ് കൊള്ളയ്ക്ക് ഇറങ്ങുന്നത്. എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയവരും പാതിവഴിയില്‍ ഉപേക്ഷിച്ചവരുമൊക്കെ സംഘത്തിലുണ്ട്. മാത്രമല്ല മേവാത്തി സംഘത്തിന് എടിഎം സ്ഥാപിക്കുന്ന ഉത്തരേന്ത്യയിലെ ചില ഏജന്‍സികളിലെ ജീവനക്കാരുടെ സഹായം ലഭിച്ചതായും തമിഴ്‌നാട് പോലീസ് കണ്ടെത്തി.
എടിഎമ്മില്‍ പണമുള്ള അറകളും അറകള്‍ മുറിച്ചു നീക്കാനുള്ള വഴികളും ഏജന്‍സിയിലെ ജീവനക്കാരില്‍ നിന്നു കൊള്ളസംഘം മനസ്സിലാക്കിയെന്നാണു പോലീസിനു ലഭിച്ച വിവരം. അന്വേഷണവുമായി ബന്ധപ്പെട്ടു ഹരിയാനയിലുള്ള തമിഴ്‌നാട് പോലീസിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചതായി നാമക്കല്‍ ജില്ലാ പോലീസ് മേധാവി എസ്.രാജേഷ് കണ്ണന്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹരിയാന പോലീസിന്റെ സഹായത്തോടെ പാല്‍വാല്‍ സ്വദേശികളായ ചിലരെ ചോദ്യം ചെയ്തുവരികയാണ്. കൂടാതെ എടിഎം നിര്‍മിക്കുന്ന രാജസ്ഥാനിലെ ചില കമ്പനികളിലെ ജീവനക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്. നാമക്കല്ലില്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ലോറി ഡ്രൈവര്‍ ജുമൈദീന്‍ ഹമീദിനാണ് (40) ജീവനക്കാരുമായി അടുപ്പമുണ്ടായിരുന്നതെന്നാണു വിവരം.
ഇതു സ്ഥിരീകരിക്കുന്ന തെളിവുകള്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ചെന്നു പോലീസ് പറയുന്നു. ജുമൈദീന്‍ ഹമീദാണു കവര്‍ച്ചാസംഘത്തെ തിരഞ്ഞെടുത്തിരുന്നത്. ക്രിമിനല്‍ സ്വഭാവമുള്ള യുവാക്കളെ കണ്ടെത്തി പരിശീലിപ്പിച്ചാണു കവര്‍ച്ചയ്ക്കു പദ്ധതിയിടുന്നത്.
സംഘത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ വരെ ഉണ്ടെന്നതാണ് മറ്റൊരു പ്രധാന വസ്തുത. ഗൂഗിള്‍ മാപ്പ് വഴിയാണ് എടിഎം കൗണ്ടറുകള്‍ കണ്ടെത്തുന്നത്. എടിഎമ്മില്‍ പണമുണ്ടോയെന്നു പരിശോധിക്കാന്‍ മൊബൈല്‍ ആപ്പുകളുണ്ട്. തൃശൂരിലെ എടിഎമ്മുകള്‍ കൊള്ളയടിച്ചു കണ്ടെയ്‌നര്‍ ലോറിയില്‍ കടക്കാന്‍ ശ്രമിച്ച സംഘത്തെ കഴിഞ്ഞ 27നാണു നാമക്കല്ലില്‍ പോലീസ് പിടികൂടിയത്. അറസ്റ്റിലായ 5 പേര്‍ സേലം സെന്‍ട്രല്‍ ജയിലിലാണ്. രണ്ടു കാലിലും വെടിയേറ്റ അസര്‍ അലി കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.