വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു, മെഡിക്കൽ ടെസ്റ്റ് എന്ന വ്യാജേന ആശുപത്രിയിൽ എത്തിച്ച് അവയവം കടത്താൻ ശ്രമം; സംശയം തോന്നിയതോടെ രക്ഷപ്പെടാൻ ശ്രമിച്ച യുവതിക്കു നേരെ അക്രമവും ഭീഷണിയും; ചുരുളഴിഞ്ഞത് അവയവ കച്ചവട സംഘത്തിന്റെ രഹസ്യങ്ങൾ; യുവതിയുടെ പരാതിയിൽ പിടിയിലായ മൂന്നുപേർ അവയവ കച്ചവട സംഘത്തിലെ പ്രധാന കണ്ണികൾ
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചാണ് അവയവ കച്ചവടത്തിനിരയാക്കാൻ ശ്രമിച്ചതെന്ന് കടയ്ക്കാവൂരിൽ പരാതി നൽകിയ യുവതി. അവയവക്കടത്ത് സംഘത്തിലെ കണ്ണിയായ രതീഷ് ഭീഷണിപ്പെടുത്തിയെന്നും ജീവന് ഭീഷണിയുണ്ടായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
കാഴ്ചപരിമിതിയുള്ള യുവതിയെയാണ് സംഘം തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചത്. യുവതി നൽകിയ പരാതിയിൽ പോലീസ് അന്വേഷണത്തിലാണ് രതീഷ് അടക്കം മൂന്ന് പേർ പിടിയിലായത്. അതേസമയം, അവയവക്കടത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.
രതീഷിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടനിലക്കാരായ മലപ്പുറം വളാഞ്ചേരി സ്വദേശികളായ നജുമുദ്ധീൻ, ശശി എന്നിവരെ പോലീസ് പിടികൂടിയത്. അവയവക്കടത്ത് സംഘത്തിന്റെ പ്രവർത്തനരീതി എങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് പരാതിക്കാരി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിചയക്കാരനായ രതീഷ്, വിദേശത്ത് ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് കൊച്ചിയിലേക്ക് കൂട്ടികൊണ്ടുപോയതെന്ന് പരാതിക്കാരി പറയുന്നു. ജോലിക്ക് മുമ്പായുള്ള പരിശോധനകൾ എന്ന് പറഞ്ഞാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഹോം നഴ്സാണെന്ന് ഡോക്ടറോട് പറയണമെന്ന് ചട്ടം കെട്ടിയെന്നും പരാതിക്കാരി.
പരിശോധനയിൽ യുവതിക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി. ചികിത്സ വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഇതിനിടയിൽ തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ യുവതി പിന്നെ കൂടെ ചെല്ലാൻ തയ്യാറായില്ല. ഇതോടെ ഭീഷണിയായി. എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിക്കാരി പറയുന്നു. യുവതി നൽകിയ പരാതിയിൽ വര്ക്കല എഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് അവയവകടത്ത് മാഫിയയിലേക്ക് എത്തിയത്.
രതീഷ് അടക്കം15 പേർ കിഡ്നി നൽകിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. പോലീസ് ഇക്കാര്യങ്ങൾ വിശദമായി അന്വേഷിക്കുന്നുണ്ട്. പിടിയിലായ മൂന്ന് പേരും ഇപ്പോൾ റിമാൻഡിലാണ്. സംഘത്തിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്.