വലതു കൈത്തണ്ടയിൽ പിടിച്ചു മീറ്റിങ് മുറിയിലേക്കു കൊണ്ടുപോയി, മുമ്പ് പീഡിപ്പിച്ചയാളുടെ മുഖം ഓർമയുണ്ടോയെന്നു ചോദിച്ചു, കൈ തട്ടിമാറ്റിയപ്പോൾ പണം നൽകി, യെഡിയൂരപ്പയ്ക്കെതിരായ പോക്സോ കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്, കേസിൽ 74 സാക്ഷികൾ, 750 പേജുള്ള കുറ്റപത്രം സമർപ്പിച്ചു
ബംഗ്ളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യെഡിയൂരപ്പയ്ക്കെതിരായ പോക്സോ കേസിലെ കൂടുതൽ വിവരങ്ങൽ പുറത്ത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കുട്ടിക്കും അമ്മയ്ക്കും യെഡിയൂരപ്പ പണം നൽകിയെന്നു വിവരം. ശിക്കാരിപുര സ്വദേശിനിയായ വീട്ടമ്മയ്ക്കൊപ്പം പരാതി പറയാനെത്തിയ 17 വയസ്സുകാരി മകളോടാണ് ഫെബ്രുവരി 2ന് യെഡിയൂരപ്പ ലൈംഗികാതിക്രമം നടത്തിയത്.
2015ൽ മകളെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്നുള്ള കേസിൽ വർഷങ്ങളോളം നീതി ലഭിക്കാത്തതിനെ തുടർന്നാണ് ഇരുവരും യെഡിയൂരപ്പയെ സമീപിച്ചത്. നീതി തേടിയെത്തിയ പെൺകുട്ടിയുടെ വലതു കൈത്തണ്ടയിൽ പിടിച്ച യെഡിയൂരപ്പ, ഹാളിനോട് ചേർന്നുള്ള മീറ്റിങ് മുറിയിലേക്കു കൊണ്ടുപോയി, വാതിൽ പൂട്ടി. മുമ്പ് പീഡിപ്പിച്ചയാളുടെ മുഖം ഓർമയുണ്ടോയെന്നു മുറിക്കുള്ളിൽവച്ചു പെൺകുട്ടിയോട് ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവസമയത്ത് ആറര വയസ്സുണ്ടായിരുന്ന പെൺകുട്ടി, അക്കാര്യം ഓർമയുണ്ടെന്നു മറുപടി നൽകി. കൈ തട്ടിമാറ്റിയപ്പോൾ പെൺകുട്ടിക്കു കുറച്ചു പണം നൽകിയ ശേഷം വാതിൽ തുറന്നു. മുറിയിൽനിന്ന് പുറത്തിറങ്ങിയപ്പോൾ, പെൺകുട്ടിയുടെ അമ്മയ്ക്കു പണം നൽകുകയും സഹായിക്കാൻ കഴിയില്ലെന്നു പറഞ്ഞെന്നും കുറ്റപത്രത്തിലുണ്ട്.
പെൺകുട്ടിയുടെ അമ്മ ഫെബ്രുവരി 20ന് ഫെയ്സ്ബുക്കിൽ വിഡിയോ അപ്ലോഡ് ചെയ്തതോടെ സംഭവം കൂടുതൽപേർ അറിഞ്ഞു. തന്റെ സഹായികൾ വഴി യുവതിയെയും മകളെയും യെഡിയൂരപ്പ വീട്ടിലേക്കു വിളിപ്പിച്ചു. ഫെയ്സ്ബുക്കിൽനിന്നും ഫോൺ ഗാലറിയിൽനിന്നും വിഡിയോയും ഫോട്ടോകളും ഡിലീറ്റ് ചെയ്യാൻ പരാതിക്കാരിയെ പ്രേരിപ്പിച്ചു.
സഹായി മുഖേന പെൺകുട്ടിയുടെ അമ്മയ്ക്കു 2 ലക്ഷം രൂപ കൈമാറിയെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ 750 പേജുള്ള കുറ്റപത്രം സിഐഡി സമർപ്പിച്ചു. തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിന് അനുയായികളായ വൈ.എം.അരുൺ, എം.രുദ്രേഷ്, ജി.മാരിസ്വാമി എന്നിവരെ കേസിൽ പ്രതിചേർത്തു.
74 സാക്ഷികളാണുള്ളത്. പോക്സോ കേസിൽ യെഡിയൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്നു നിർദേശിച്ചുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. കേസിനെ ചോദ്യം ചെയ്തും മുൻകൂർ ജാമ്യം തേടിയുമുള്ള യെഡിയൂരപ്പയുടെ ഹർജിയിൽ യെഡിയൂരപ്പയുടെ പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ 14ന് പുറപ്പെടുവിച്ച ഉത്തരവാണു ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത് നീട്ടിയത്