കെയർഫ്രീ ക്രിക്കറ്റിൽ വിശ്വസിച്ച് ഇന്ത്യ കളത്തിലറങ്ങിയപ്പോൾ ബംഗ്ലാദേശിന് കളം വിടേണ്ടി വന്നു, വന്നവരെല്ലാം തകർത്തടിച്ചപ്പോൾ ആരാധകരുടെ പരാതി തീർത്ത് ഇന്ത്യ വിജയം കൈപിടിയിലൊതുക്കി
ആന്റിഗ്വ: ടി 20യിൽ കനത്ത പോരാട്ടം നടത്തി ഇന്ത്യ ബംഗ്ലാദേശിനെ മുട്ടുക്കുത്തിച്ചു. വിവിയൻ റിച്ചാർഡ്സിന്റെ നാട്ടിലെത്തിയാൽ റിച്ചാർഡ്സിനെ പോലെ ബാറ്റ് വീശണം എന്ന തിരിച്ചറിവിലാണ് ഇന്ത്യ വിജയം കൈവരിച്ചത്.
കെയർഫ്രീ ക്രിക്കറ്റിൽ വിശ്വസിച്ച് ഇന്ത്യ ബാറ്റ് വീശിയപ്പോൾ അത് ആരാധകർക്കും ആവേശമായി. ആദ്യ മൂന്നിലെ ആരെങ്കിലും വലിയ ഇന്നിംഗ്സ് കളിച്ചാൽ മാത്രം വമ്പൻ സ്കോറിലെത്തുന്ന പതിവിന് അവധി നൽകിയാണ് ഇന്ത്യ ഇന്നലെ തകര്‍ത്തടിച്ചത്.
നായകൻ രോഹിത് ശര്‍മയും വിരാട് കോലിയും തന്നെ ഈ മാറ്റം തുടങ്ങിവെച്ചു. ബാറ്റിംഗ് നിരയിലെ ആദ്യ ആറു പേരില്‍ നാലു പേരുടെയും സ്ട്രൈക്ക് റേറ്റ് 150 തൊട്ടു. ആറാമനായി ഇറങ്ങിയ ഹാർദ്ദിക് പണ്ഡ്യ ഒഴികെ ആരും 40 പോലും കടക്കാതിരുന്നിട്ടും ഇന്ത്യ നേടിയത് 196 റൺസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11 പന്തില്‍ 23 റണ്‍സടിച്ചപ്പോള്‍ നേരിട്ട നാലാം പന്ത് തന്നെ സിക്സിന് പറത്തിയ വിരാട് കോലി 28 പന്തില്‍ 37 റണ്‍സെടുത്തു. ഇന്ത്യൻ നിരയില്‍ 150ല്‍ താഴെ (132.14) സ്ട്രൈക്ക് റേറ്റുണ്ടായിരുന്ന ഒരു ബാറ്റര്‍ കോഹ്ലി മാത്രമായിരുന്നു. തുടക്കത്തില്‍ നങ്കൂരമിട്ട് കളിച്ച റിഷഭ് പന്ത് 10 ഓവർ പിന്നിട്ടതോട തകര്‍ത്തടിച്ചു. രണ്ട് സിക്സും നാല് ഫോറും പറത്തിയ പന്ത് നേടിയത് 24 പന്തില്‍ 36 റണ്‍സ്.
നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയ സൂര്യകുമാര്‍ യാദവ് തൊട്ടടുത്ത പന്തില്‍ പുറത്തായെങ്കിലും നിലയുറപ്പിച്ചശേഷം തകര്‍ത്തടിക്കുക എന്ന ഇന്ത്യൻ സമീപമനം മാറിയതിന്റെ തെളിവായിരുന്നു നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സ് അടിച്ച സൂര്യയുടെ ഇന്നിംഗ്സ്.
വിമര്‍ശനങ്ങള്‍ക്ക് ഒരു പരിധിവരെ മറുപടി നല്കുന്ന ഇന്നിംഗ്സ് കളിച്ച ശിവം ദുബെ 24 പന്തില്‍ മൂന്ന് സിക്സ് അടക്കം 34 റണ്‍സടിച്ചു. കോഹ്ലി കഴിഞ്ഞാല്‍ ആദ്യ ആറുപേരില്‍ 150ല്‍ താഴെ സ്ട്രൈക്ക് റേറ്റുണ്ടായിരുന്ന(141.67) രണ്ടാമത്തെ ബാറ്റര്‍ ശിവം ദുബെയായിരുന്നു.
ട്വന്റി 20യിൽ ഏകദിന ഇന്നിംഗ്സ് കളിക്കുന്നുവെന്ന പരാതി മാറ്റുമെന്ന് 2021ൽ യുഎഇ വേദിയായ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത് മുതൽ പറയുന്നതാണ് ഇന്ത്യ.
ഇന്നലെ ബംഗ്ലാദേശിനെതിരെയാണ് അത് നടപ്പായതെന്ന് മാത്രം. വൈകി വന്ന വിവേകമോ, ഒരു കളിയിൽ സംഭവിച്ച അബദ്ധമോ എന്നറിയാൻ നാളെ ഓസ്ട്രേലിയക്കെതിരായ മത്സരം കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരും.