വയറുവേദന, ഛര്‍ദ്ദി ; പാഴ്സല്‍ വാങ്ങിയ അല്‍ഫാം കഴിച്ച് അമ്മയും മകനും ആശുപത്രിയില്‍ ; തട്ടുകട അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം
സ്വന്തം ലേഖകൻ
കോഴിക്കോട്: തട്ടുകടയില്‍ നിന്ന് പാഴ്സല്‍ വാങ്ങി കഴിച്ച ഗൃഹനാഥയെയും മകനെയും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേലക്കാട് തട്ടുകടയില്‍നിന്ന് അല്‍ഫാമും പൊറോട്ടയുമാണ് വാങ്ങി കഴിച്ചത്.
വയറുവേദന, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭക്ഷ്യ വിഷബാധയെന്ന സംശയത്തെ തുടര്‍ന്ന് തട്ടുകട അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തട്ടുകടയില്‍ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം വൃത്തിഹീനമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ജെഎച്ച്ഐ ബാബു കെ, പ്രസാദ് സി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സ്ഥാപനത്തില്‍ പരിശോധന നടത്തിയത്.
തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല. ഗുണനിലവാര പരിശോധന നടത്താത്ത വെള്ളമാണ് ഉപയോഗിക്കുന്നത്. കാലപ്പഴക്കം ചെന്ന പാത്രങ്ങള്‍ ഉപയോഗിച്ചാണ് ഭക്ഷണം തയാറാക്കുന്നത്.
ഗുണ നിലവാരമില്ലാത്ത പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ സൂക്ഷിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന് കല്ലേരിക്ക് നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തട്ടുകട അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.