![ദയാവധത്തിനു അനുമതി തേടിയ കുടുംബത്തിന് ആശ്വാസം പകർന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റി ; കൊഴുവനാൽ പഞ്ചായത്ത് പത്താം വാർഡിലെ സ്മിത ആന്റണിയും ഭർത്താവ് മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ് ദയാവധത്തിന് അനുമതി തേടുന്നത് ദയാവധത്തിനു അനുമതി തേടിയ കുടുംബത്തിന് ആശ്വാസം പകർന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റി ; കൊഴുവനാൽ പഞ്ചായത്ത് പത്താം വാർഡിലെ സ്മിത ആന്റണിയും ഭർത്താവ് മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ് ദയാവധത്തിന് അനുമതി തേടുന്നത്](https://i0.wp.com/thirdeyenewslive.com/storage/2024/01/WhatsApp-Image-2024-01-29-at-19.00.05.jpeg?fit=1199%2C1600&ssl=1)
ദയാവധത്തിനു അനുമതി തേടിയ കുടുംബത്തിന് ആശ്വാസം പകർന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റി ; കൊഴുവനാൽ പഞ്ചായത്ത് പത്താം വാർഡിലെ സ്മിത ആന്റണിയും ഭർത്താവ് മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ് ദയാവധത്തിന് അനുമതി തേടുന്നത്
സ്വന്തം ലേഖകൻ
ജീവിക്കാൻ മാർഗമില്ലാത്തതിനെ തുടർന്ന് ദയാവധത്തിനു ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അനുമതി തേടാനൊരുങ്ങിയ കുടുംബത്തിന് ആശ്വാസം പകരാൻ പാലാ മാർ സ്ലീവാ മെഡിസിറ്റി ഒരുങ്ങുന്നു.കൊഴുവനാൽ പഞ്ചായത്ത് പത്താം വാർഡിൽ താമസിക്കുന്ന സ്മിത ആന്റണിയും ഭർത്താവ് മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ് ദയാവധത്തിന് അനുമതി തേടാൻ ഒരുങ്ങിയത്.
പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദ്ദേശാനുസരണം മാർ സ്ലീവാ മെഡിസിറ്റി അധികൃതർ ഇവരുടെ ഭവനം സന്ദർശിച്ചു. സ്മിതയ്ക്കും ഭർത്താവ് മനുവിനും പ്രവർത്തി പരിചയവും, പ്രാവീണ്യവും അനുസരിച്ചുള്ള ജോലി നൽകാൻ തയ്യാറാണെന്ന് മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ ഇളയ രണ്ടു കുട്ടികളായ സാൻട്രിൻ , സാന്റിനോ എന്നിവർ അപൂർവ്വ രോഗബാധിതരാണ്. ഈ കുട്ടികൾക്കു നിലവിലുള്ള രോഗത്തിനു പതിവായി വേണ്ട ലാബ് പരിശോധനകളും എൻഡോക്രൈനോളജി കൺസൽട്ടേഷനും ആശുപത്രിയിൽ സൗജന്യമായി ചെയ്തു നൽകും.
മറ്റ് ചികിത്സകൾ വേണ്ടത് സൗജന്യ നിരക്കിൽ ചെയ്തു നൽകുമെന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചു. മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, കൊഴുവനാൽ സെന്റ് ജോൺസ് നെപുംസ്യാൻസ് പള്ളി വികാരി റവ.ഫാ.ജോർജ് വെട്ടുകല്ലേൽ എന്നിവരും ഭവനസന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.
കുട്ടികളിൽ അപൂർവ്വരോഗം കണ്ടെത്തിയതിനെ തുടർന്നാണ് ഡൽഹിയിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന സ്മിതയും ഭർത്താവ് മനുവും ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയിരുന്നത്. വീടും സ്ഥലവും ഈട് വെച്ച് വായ്പ എടുത്തും സുമനസ്സുകളുടെ സഹായത്തോടെയുമായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.
എന്നാൽ കുട്ടികളുടെ ചികിത്സയ്ക്കും ജീവിത ചെലവുകൾ ക്കുമായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ജോലിക്കായി പല വാതിലുകൾ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. ദൈനംദിന ചിലവുകൾക്കും മരുന്നുകളും വാങ്ങാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ദയാവധത്തിന് അനുമതി നൽകണമെന്നു ആവശ്യപ്പെട്ട് സുപ്രീംകോടതിയെയും ഹൈക്കോടതിയെയും ഇവർ സമീപിക്കാനൊരുങ്ങിയത്.