കോട്ടയം കടുത്തുരുത്തിയിൽ മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ മരത്തില്‍ ഇടിച്ചശേഷം വീടിനു മുൻപിലിരുന്നു ബൈക്ക് ഇടിച്ചു തകര്‍ത്തു.
കോട്ടയം : അപകടശേഷം നിര്‍ത്താതെ ഓടിച്ചുപോയ കാര്‍, പിന്നീട് ഉടമ തന്നെ പോലീസ് സ്റ്റേഷനിലെത്തിച്ചു. ബൈക്ക് നന്നാക്കിത്തരാമെന്ന ധാരണയില്‍ കേസൊഴിവാക്കി നല്‍കി പോലീസും സഹകരിച്ചു. ഏറ്റുമാനൂര്‍ – വൈക്കം റോഡില്‍ കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനില്‍ ബുധനാഴ്ച രാത്രി 10നാണ് സംഭവം. കടുത്തുരുത്തി വെള്ളാശേരി വട്ടനിരപ്പേല്‍ ബിജു സെബാസ്റ്റ്യന്‍റെ ബൈക്കാണ് കാറിടിച്ചു തകര്‍ന്നത്.
കടുത്തുരുത്തി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിലുള്ള ഗുരുമന്ദിരത്തിന് എതിര്‍വശത്തായി റോഡരികിലുള്ള മരത്തിലിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു വീടിനു മുന്നിലിരുന്ന ബൈക്കിടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകട ശേഷം നിര്‍ത്താതെ ഓടിച്ചു പോയ കാര്‍ ബ്ലോക്ക് ജംഗ്ഷനിലുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തില്‍ തടയാന്‍ ശ്രമിച്ചെങ്കിലും അപകടകരമായ വേഗത്തില്‍ യുവാവ് കാര്‍ ഓടിച്ചു പോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അപകടശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ഉടമയും ബന്ധുക്കളും കാറുമായി കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. കാര്‍ ഓടിച്ചിരുന്ന മദ്യലഹരിയിലായിരുന്ന യുവാവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്നു കാറിടിച്ചു തകര്‍ന്ന ബിജുവിന്‍റെ ബൈക്ക് നന്നാക്കി നല്‍കാമെന്ന ഉറപ്പില്‍ കേസൊന്നുമില്ലാതെ പോലീസ് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group