എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം; രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്യും; ചെങ്കോട്ടയിൽ ഇന്ന് വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സൽ; പൊലീസ്-സേനാ മെഡലുകൾ വൈകിട്ട് പ്രഖ്യാപിക്കും
സ്വന്തം ലേഖകൻ
ഡൽഹി: രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. പ്രധാന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും. ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിന്റെ മുറിവുകളുടെ ഓർമദിനമായി ആചരിക്കാൻ ഇന്ന് കേന്ദ്രസർക്കാർ നിർദേശം നല്കിയിട്ടുണ്ട്.
ഡൽഹിയിലുൾപ്പടെ വിവിധ സംസ്ഥാനങ്ങളിലായി പ്രദർശനങ്ങളും സെമിനാറുകളും കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യത്തെ ജനങ്ങളോട് സാമൂഹിക മാധ്യമങ്ങളിലെ മുഖചിത്രം ഇന്ത്യൻപതാക ആക്കാൻ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എല്ലാത്തരം സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും മുഖചിത്രം ഇന്ത്യൻ പതാകയാക്കി മാറ്റണം എന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഹർ ഖർ തിരംഗ ആശയത്തിന് ശക്തി പകരണം.
രാജ്യവും നമ്മുളം തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലെ മുഖചിത്രം ഇന്ത്യൻ പതാക ആക്കാൻ ആഹ്വാനം നൽകിയതിന് പിന്നാലെ തന്നെ സ്വന്തം അക്കൗണ്ടിലെ ചിത്രം അദ്ദേഹം മാറ്റി. ദേശിയപതാകയുടെ ചിത്രമാണ് മോദി സ്വന്തം അക്കൗണ്ടുകളിലെ മുഖ്ചിത്രമാക്കിയത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് നിരവധിപേരാണ് സാമൂഹിക മാധ്യമങ്ങളിലെ ഡിപി ഇന്ത്യൻ പതാകയുടെത് ആക്കിയത്.
ഇന്നും ആളുകൾ ആഹ്വാനം ഏറ്റെടുക്കും എന്നാണ് പറയുന്നത്. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചെങ്കോട്ടയിൽ മെയ്തെയ് – കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ട് എന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് പരിശാധന ശക്തമാക്കി. പ്രധാന നഗരങ്ങളിൽ എല്ലാം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിവിധ അർദ്ധസൈനിക വിഭാഗങ്ങളുടെ നിരീക്ഷണം, നഗരത്തിൽ പരിശോധന, തന്ത്രപ്രധാന മേഖലകളിൽ ത്രിതല സുരക്ഷാ വിന്യാസം എന്നിവയാണ് തയ്യാറാക്കിയത്.