ഇരട്ട വോട്ടുകൾ ചൂണ്ടിക്കാണിച്ച് ഹർജി; കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ എൽ ഡി എഫ് പഞ്ചായത്തംഗം വി എൻ രാജേഷിൻ്റെ വിജയം മുൻസിഫ് കോടതി അസാധുവായി പ്രഖ്യാപിച്ചു
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ നാലാം വാർഡിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ രാജേഷ് തിരഞ്ഞെടുക്കപ്പെട്ടത് കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി അസാധുവായി പ്രഖ്യാപിച്ചു.
ഇരട്ട വോട്ടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ സിബു ദേവസ്യ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. മറ്റ് വാർഡുകളിൽ വോട്ട് ചെയ്ത അഞ്ച് വോട്ടർമാർ മഞ്ഞപ്പള്ളി വാർഡിൽ കള്ളവോട്ട് ചെയ്തതായും ഇത് ഇരട്ട വോട്ടുകളായി പരിഗണിച്ച് റദ്ദു ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കൂടിയായ സിബു ദേവസ്യ കോടതിയെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഉൾപ്പെടെ ഇതര ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിൽ വോട്ടുകൾ ചെയ്ത അഞ്ച് വോട്ടർമാർ മഞ്ഞപ്പള്ളി വാർഡിലും വോട്ട് ചെയ്തതായി സാക്ഷിവിസ്താരത്തിൽ കോടതി കണ്ടെത്തിയിരുന്നു.
വാശിയേറിയ മത്സരം നടന്ന വാർഡിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ വി എൻ രാജേഷും സിബു ദേവസ്യയും വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണിയപ്പോൾ 601 വോട്ടുകൾ നേടി തുല്യ നിലയിലായിരുന്നു. തുടർന്ന് 15 പോസ്റ്റൽ വോട്ടുകളിൽ 9 എണ്ണം നേടി മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിന് വി എൻ രാജേഷ് വിജയിക്കുകയായിരുന്നു.