play-sharp-fill
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ശേഷം ഒളിവിൽ പോയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ;  അഞ്ച് വർഷത്തിന് ശേഷം അടൂർ പൊലീസ് കുറ്റവാളിയെ കുടുക്കിയത് ഇങ്ങനെ

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ശേഷം ഒളിവിൽ പോയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; അഞ്ച് വർഷത്തിന് ശേഷം അടൂർ പൊലീസ് കുറ്റവാളിയെ കുടുക്കിയത് ഇങ്ങനെ

സ്വന്തം ലേഖകൻ

പത്തനംതിട്ട : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ പഴകുളം അജ്മൽ ഭവനിൽ ഷഫീഖാ(48 )ണ് പിടിയിലായത്.


2017ലാണ് ഷഫീഖ് ഭാര്യ റജീനയെ കുത്തി കൊലപ്പെടുത്തിയത്‌. അന്ന് അറസ്റ്റിലായ ഇയാളെ റിമാൻഡ് ചെയ്തു ജയിലിൽ അടച്ചെങ്കിലും, പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങളായി ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ ബന്ധപ്പെടാതിരുന്നതിനാൽ പ്രതിയെ കണ്ടെത്താൻ കഴിയാതെ വരികയും, കോടതി വിചാരണ നടപടികൾ തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി വാറൻറ് പുറപ്പെടുവിക്കുകയും, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.

പ്രതി ഏർവാടി, ബീമാപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം ഇവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. അഞ്ചുതെങ്ങ്, പൂന്തുറ, വിഴിഞ്ഞം, അഴീക്കൽ കടപ്പുറങ്ങളിൽ അന്വേഷണം നടത്തിയതിൽ ഇയാളുടെ രൂപസാദൃശ്യമുള്ളയാളെ തിരുവനന്തപുരം കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട പെരുമാതുറയിൽ കണ്ടതായി വിവരം ലഭിച്ച അന്വേഷണ സംഘം ദിവസങ്ങളോളം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

വല വാങ്ങാനെന്ന രീതിയിൽ വേഷം മാറി പെരുമാതുറയിലെ വിവിധ കോളനികളിൽ തിരഞ്ഞ അന്വേഷണ സംഘം, ഒറ്റപ്പന കോളനിയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം പ്രതിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിരുന്നു. ഇയാൾ പുലർച്ചെ കടലിൽ പോകുകയും, രാത്രികാലങ്ങളിൽ മാത്രം കരയിലെത്തുകയും ചെയ്തിരുന്നതിനാൽ അറസ്റ്റ് ചെയ്യുക ബുദ്ധിമുട്ടായിരുന്നു. കോളനിവാസികളുമായി സൗഹൃദം സ്ഥാപിച്ച പൊലീസ് സംഘം പ്രതി ജോലികഴിഞ്ഞ് കരയിലെത്തിയപ്പോൾ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.

ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അടൂർ ഡി വൈ എസ് പി ആർ ബിനു, പത്തനംതിട്ട ഡി സി ആർ ബി ഡി വൈ എസ് പി എസ് വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതിക്കായി അന്വേഷണം നടത്തി വരികയായിരുന്നു. അടൂർ പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ് റ്റി ഡി, എസ് ഐ മനീഷ് എം, സി പി ഓമാരായ സൂരജ്, സതീഷ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.