വ്യാജ അപകടമുണ്ടാക്കി കാർ യാത്രികരിൽ നിന്ന് 15,000 രൂപ തട്ടിയെടുത്ത സംഭവം ; രണ്ടുപേർ അറസ്റ്റിൽ ; ബൈക്കില്‍ എത്തിയ തട്ടിപ്പുകാര്‍ കാറിന്റെ പിന്നിലെത്തി കൈകൊണ്ട് കാറിന്റെ പിന്‍വശത്ത് ഇടിക്കും; കാര്‍ ബൈക്കില്‍ തട്ടിയെന്നും ആരോപിച്ച് പണം തട്ടുന്നതാണ് പ്രതികളുടെ രീതി
ബെംഗളുരു: വ്യാജ അപകടമുണ്ടാക്കി കാര്‍ യാത്രികരില്‍ നിന്ന് പണംതട്ടിയെടുക്കുന്ന സംഘം അറസ്റ്റില്‍. കാര്‍ യാത്രികനെ ഭീഷണിപ്പെടുത്തി 15,000 രൂപ വാങ്ങിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ധാപുരിയിലാണ് സംഭവം.
ബൈക്കില്‍ എത്തിയ തട്ടിപ്പുകാര്‍ കാറിന്റെ പിന്നിലെത്തി കൈകൊണ്ട് കാറിന്റെ പിന്‍വശത്ത് ഇടിക്കും. ഡ്രൈവര്‍ കാറിനുള്ളില്‍ നിന്ന് കേള്‍ക്കുന്ന ശബ്ദം പുറകില്‍ വണ്ടി തട്ടിയതിന്റേതാണെന്ന് തെറ്റിദ്ധരിക്കും.
പിന്നീട് കാര്‍ ബൈക്കില്‍ തട്ടിയെന്നും ഡ്രൈവിങ്ങിലെ പിഴവുകൊണ്ടാണെന്നും ആരോപിച്ച് പണം ആവശ്യപ്പെടുന്നതാണ് രീതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തട്ടിപ്പുകാര്‍ കൈകൊണ്ട് കാറില്‍ ഇടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ വ്യക്തമാണ്. പിന്നീട് വണ്ടി നിര്‍ത്തി കാര്‍ ഡ്രൈവറോട് ആക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
പ്രതികളേയും ബൈക്കും ഒപ്പം 15,000 രൂപയും പിടിച്ചെടുത്തെന്ന് പൊലീസ് അറിയിച്ചു. ഇത്തരം സംഭവമുണ്ടായാല്‍ ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കണമെന്ന നിര്‍ദേശവും ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.