ബസ് യാത്രയ്ക്കിടയില്‍ വനിതാ കണ്ടക്ടറുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; ചോദ്യം ചെയ്ത കെ.എസ്.ആര്.ടി.സി. വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ രണ്ട് സ്വകാര്യബസ് ജീവനക്കാർ അറസ്റ്റിൽ; കൈയ്യിൽ കയറിപിടിക്കുകയും, സീറ്റിലേക്ക് പിടിച്ചിരുത്തുകയും, ബാഗ് തട്ടിപറിക്കാനും ശ്രമം; ചോദ്യം ചെയ്ത സഹയാത്രികനും മർദ്ദനം
സ്വന്തം ലേഖകൻ
തലയോലപ്പറമ്പ്: ബസ് യാത്രയ്ക്കിടയില്‍ കെ.എസ്.ആര്.ടി.സി. വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ രണ്ട് സ്വകാര്യബസ് ജീവനക്കാർ അറസ്റ്റിൽ. യാത്രയ്ക്കിടയില്‍ വനിത കണ്ടക്ടറുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലെത്തിയത്.
വനിത കണ്ടക്ടറും, ബസ് യാത്രക്കാരും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വടയാര്‍ പുതിയതാഴ്ചയില് സാബു ഗോപി (47), തലയോലപറമ്പ് കരിപ്പാടം ഐക്യശേരിയില് അനന്തു പ്രസാദ്( 30) എന്നിവരെയാണ് തലയോലപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച രാത്രിയാണ് സംഭവം. വൈറ്റില ഹബ്ബില്‍ നിന്നും ബസിൽ കയറിയ പ്രതികൾ മദ്യലഹരിയിലായിരുന്നു. ബസ് നീര്പാറയില് എത്തിയപ്പോള്‍ പ്രതികള്‍
വനിത കണ്ടക്ടറുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.
ഇത് ചോദ്യം ചെയ്ത വനിത കണ്ടക്ടറെ അസഭ്യം പറയുകയും കൈയ്യില്‍ കയറിപിടിക്കുകയും, സീറ്റിലേക്ക് പിടിച്ചിരുത്തുകയും ചെയ്തു. സംഭവം കണ്ട ബസിലെ യാത്രക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ടു. ചോദ്യം ചെയ്ത സഹയാത്രക്കാരെ പ്രതികൾ മർദ്ദിക്കുകയും ചെയ്തു.
യാത്രക്കാര്‍ പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് ഡ്രൈവര്‍ ബസ് തലയോലപറമ്പ് സ്റ്റേഷനില്‍ എത്തിച്ചു.
എസ്.ഐ. പി.എസ്. സുധീരന്റെ നേതൃത്വത്തിലുള്ള പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇരുവരും കോട്ടയം- എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാരാണ്.