തൃശൂരില്‍ ഇന്നും കനത്ത മഴ; പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു; ഞായറാഴ്‌ച നടത്താന്‍ തീരുമാനം
സ്വന്തം ലേഖകൻ
തൃശൂര്‍: പൂരത്തിന്റെ പ്രധാന ആകര്‍ഷണ ഇനമായ വെടിക്കെട്ട് ഇന്ന് വീണ്ടും മാറ്റിവച്ചു.
കനത്തമഴയെ തുടര്‍ന്നാണ് രണ്ടാമതും വെടിക്കെട്ട് മാറ്റിയത്.
ഇന്ന് നടത്താനിരുന്ന വെടിക്കെട്ട് ഞായറാഴ്‌ച നടത്തും. രാവിലെ പകല്‍പൂരവും അതിന് പിന്നാലെ 12 മണിയോടെ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങും നടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരത്തില്‍ പൂരപ്രേമികളെ ആവേശത്തിലാക്കി പകല്‍വെടിക്കെട്ടും നടന്നു. എന്നാല്‍ വൈകുന്നേരം വരെ ഒഴിഞ്ഞുനിന്ന മഴ ഇപ്പോള്‍ തൃശൂര്‍ നഗരത്തില്‍ ശക്തമായിരിക്കുകയാണ്. അസാനി ചുഴലിക്കാറ്റിന്റെ ഭാഗമായുളള മഴയാണിത്.
ഇന്ന് പുലര്‍ച്ചെ വെടിക്കെട്ട് നടത്താനുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ കുടമാറ്റ സമയത്ത് ആരംഭിച്ച അതിശക്തമായ മഴ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇതോടെ വെടിക്കെട്ട് മാറ്റിവയ്ക്കുകയായിരുന്നു.
കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് വെടിക്കെട്ട് നടത്താമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. പക്ഷെ കനത്ത മഴ കാരണം ഞായറാഴ്ച വൈകിട്ടത്തേക്ക് മാറ്റിയിരിക്കുകയാണ്.
കുടമാറ്റ സമയത്ത് കനത്തമഴ പെയ്തിറങ്ങിയെങ്കിലും നിറഞ്ഞ് തുളുമ്പിയ പുരുഷാരം കണ്ണിമചിമ്മാതെ പിന്മാറാതെ ആവേശപൂര്‍വം കുടമാറ്റം മുഴുവന്‍ കണ്ടു. വൈകിട്ട് 5.30ന് ആരംഭിച്ച കുടമാറ്റം ഏഴ് മണിയോടെയാണ് സമാപിച്ചത്.