play-sharp-fill
എങ്ങനെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് അറിയില്ലേ? എംജി സര്‍വകലാശാലയോട് സുപ്രീംകോടതി : സര്‍വകലാശാല സ്വകാര്യവല്‍ക്കരണത്തിന് ശ്രമിക്കുകയാണെന്നും  വളഞ്ഞ വഴിയിലൂടെ ജീവനക്കാരെ പിരിച്ചുവിടുകയാണെന്നും ആരോപിച്ച്‌  സുപ്രീംകോടതി

എങ്ങനെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് അറിയില്ലേ? എംജി സര്‍വകലാശാലയോട് സുപ്രീംകോടതി : സര്‍വകലാശാല സ്വകാര്യവല്‍ക്കരണത്തിന് ശ്രമിക്കുകയാണെന്നും വളഞ്ഞ വഴിയിലൂടെ ജീവനക്കാരെ പിരിച്ചുവിടുകയാണെന്നും ആരോപിച്ച്‌ സുപ്രീംകോടതി

സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഒരു സര്‍വ്വകലാശാല എങ്ങനെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് അറിയില്ലേയെന്ന് സുപ്രീംകോടതിയുടെ ചോദ്യം. മഹാത്മാഗാന്ധി സര്‍വ്വകലാശാലയോടാണ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ആരാഞ്ഞത്. സര്‍വകലാശാല സ്വകാര്യവല്‍ക്കരണത്തിന് ശ്രമിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. വളഞ്ഞ വഴിയിലൂടെ ജീവനക്കാരെ പിരിച്ചുവിടുകയാണെന്നും സുപ്രീംകോടതി ആരോപിച്ചു.

സര്‍വകലാശാലയ്ക്ക് കീഴിയിലുള്ള സ്വാശ്രയ സ്ഥാപനങ്ങളെ സിപാസ് എന്ന സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് സ്ഥിരം ജീവനക്കാരെ ഉള്‍പ്പടെ സിപാസ് പിരിച്ച് വിട്ടിരുന്നു. പിരിച്ച് വിടല്‍ റദ്ദാക്കുകയും ജീവനക്കാരെ പഴയ തസ്തികളില്‍ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മഹാത്മാഗാന്ധി സര്‍വകലാശാലയും സിപാസും നല്‍കിയ ഹര്‍ജികള്‍ തള്ളി കൊണ്ടാണ് സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.


സാമ്പത്തികലാഭം ലക്ഷ്യംവച്ച് സൊസൈറ്റികളും സ്ഥാപനങ്ങളും തുടങ്ങുന്നത് മനസിലാക്കാം. എന്നാല്‍ സ്വാശ്രയ സ്ഥാപനങ്ങളെ സിപാസ് എന്ന സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിക്ക് കൈമാറിയത് തന്ത്രമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെയും സര്‍വ്വകലാശാലയുടെയും ആസ്തിയാണ് സൊസൈറ്റിക്ക് കൈമാറിയത്. സര്‍ക്കാരിലെ ഉന്നതരാണ് സൊസൈറ്റിയിലെ അംഗങ്ങള്‍. മന്ത്രി ഉള്‍പ്പടെയെല്ലാവരും ഔദ്യോഗിക പദവിയുടെ അടിസ്ഥാനത്തിലാണ് സിപാസ് അംഗമായതെന്നും കോടതി വ്യക്തമാക്കി. എന്നിട്ടും എങ്ങനെയാണ് സൊസൈറ്റി സ്വതന്ത്ര സ്ഥാപനമെന്ന് അവകാശപ്പെടുന്നതെന്ന് സുപ്രീംകോടതി ആരാഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറഞ്ഞ വേതനം നല്‍കിയാല്‍ ഗുണനിലവാരം ഇല്ലാത്തവരെയെ അധ്യാപകരായി ലഭിക്കുകയുള്ളുയെന്നും കോടതി നിരീക്ഷിച്ചു. പല അധ്യാപകര്‍ക്കും വേണ്ടത്ര യോഗ്യത ഇല്ലെന്ന സിപാസ് അഭിഭാഷകന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു കോടതി. യോഗ്യതയില്ലെന്ന് കണ്ടെത്തുന്നവരെ ജോലിയില്‍ നിലനിറുത്തണമെന്ന് നിര്‍ദേശിക്കില്ല. എന്നാല്‍ പിരിച്ച് വിടുന്നവരില്‍ നിന്ന് ഇതുവരെ നല്‍കിയ ശമ്പളം ഈടാക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

മഹാത്മാ സര്‍വകലാശാലയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറയും പി.എന്‍.മിശ്രയും ഹാജരായി. സിപാസിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.വി.സുരേന്ദ്രനാഥ് ഹാജരായി. നടപടി നേരിട്ട ജീവനക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ പി.എന്‍.രവീന്ദ്രന്‍, ജോര്‍ജ് പൂന്തോട്ടം, ഗോപകുമാരന്‍ നായര്‍, അഭിഭാഷകരായ റോയ് എബ്രഹാം, എം.പി.വിനോദ്, രാകേന്ദ് ബസന്ത്, കാളീശ്വരം രാജ്, മുഹമ്മദ് സാദിഖ്, പ്രസീന എലിസബത്ത് ജോസഫ് തുടങ്ങിയവര്‍ ഹാജരായി.