വഴിതെറ്റി മരുഭൂമിയിലെത്തി; കാറിന്റെ ടയറുകള്‍ മണലിൽ താഴ്ന്നു; ഒരു രാത്രിയിൽ ഇരുട്ടിലകപ്പെട്ട് മലയാളി കുടുംബം; രക്ഷകരായി ദുബായ് പൊലീസ്
സ്വന്തം ലേഖകൻ
ദുബായ് : വഴിതെറ്റി മരുഭൂമിയിലെത്തി’ചുറ്റും ഇരുട്ട് മാത്രമായിരുന്നു. കൂടെയുള്ളത് രണ്ടു കുഞ്ഞുങ്ങളും ഭാര്യയും മാത്രം.
വഴിതെറ്റി മരുഭൂമിയില്‍ കുടുങ്ങിയ മലപ്പുറം പടിക്കല്‍ ആയിക്കര അബ്ദുല്‍ റഹീമിനെയും ഭാര്യ ജംഷിയയെയും മൂന്നു വയസ്സുകാരന് മുഹമ്മദ് രഷ്ദാനെയും എട്ടു വയസ്സുകാരി റിംഷ ഫാത്തിമയെയും ആറുമണിക്കൂറോളം നീണ്ട ഓപറേഷനൊടുവിലാണ് ദുബൈ പൊലീസ് രക്ഷിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറിന്റെ ടയറുകള്‍ പൂര്‍ണമായും മണലില്‍ പൂണ്ടുകഴിഞ്ഞു. സമയം കഴിയുന്തോറും കണ്ണിലും ഇരുട്ട് കയറുന്നതുപോലെ. ദുബായ് പൊലീസിന്റെ 999 എന്ന നമ്പറില്‍ വിളിച്ചാല്‍ സഹായമെത്തും എന്ന് ഏതോ വിഡിയോയില്‍ കണ്ട ഓര്‍മയുണ്ട്.
ഇടക്കിടെ മിന്നിമായുന്ന റേഞ്ചിന്റെ സഹായത്തോടെ പൊലീസിനെ വിളിച്ചു. മണിക്കൂറുകള്‍ നീണ്ട ഓപറേഷനൊടുവില്‍ ദൈവദൂതരെ പോലെ അവര്‍ ഞങ്ങളെ തേടിയെത്തി’-മലപ്പുറം സ്വദേശി അബ്ദുല്‍ റഹീമിന് ശനിയാഴ്ചയുണ്ടായ അനുഭവമാണിത്.
ദുബൈ-അല്‍ഐന്‍ റോഡില്‍ ലിയാസിലെ മരുഭൂമിയിലാണ് കുടുംബം കുടുങ്ങിയത്. വൈകീട്ട് മൂന്നുമണിയോടെയാണ് ഇവര്‍ യാത്ര പുറപ്പെട്ടത്.
ഇവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോള്‍ ഇരുട്ടായി. തിരികെ പോകാന്‍ നോക്കിയപ്പോള്‍ വഴി മനസ്സിലാകുന്നില്ല. ഗൂഗ്ള്‍ മാപ്പില്‍ തിരഞ്ഞെങ്കിലും ഒന്നും കാണുന്നില്ല. യഥാര്‍ഥ വഴി തേടിയുള്ള അലച്ചിലില്‍ വീണ്ടും വഴിതെറ്റി 15 കിലോമീറ്ററോളം ഉള്ളിലേക്ക് പോകുകയായിരുന്നു. ഇതിനിടയില്‍ വാഹനത്തിന്റെ ടയറുകള്‍ മണലില്‍ താണു.
കാര്‍ വീണ്ടും റേസ് ചെയ്തെങ്കിലും താണുകൊണ്ടിരുന്നു. ബോണറ്റ് വരെ മണല്‍ മൂടി. ഇത്തരം അപകടങ്ങളില്‍ കുടുങ്ങിയാലുള്ള റിക്കവറി ഇന്‍ഷുറന്‍സ് വാഹനത്തിനുണ്ടായിരുന്നതിനാല് ഇന്‍ഷുറന്‍സ് കമ്പനിയെ ബന്ധപ്പെട്ടു.
ലൊക്കേഷന്‍ അയച്ചുകൊടുക്കാന്‍ അവര്‍ പറഞ്ഞതനുസരിച്ച് ശ്രമിച്ചെങ്കിലും അയക്കാന്‍ പറ്റുന്നില്ലായിരുന്നു. ഇതോടെ അവര്‍ കൈയൊഴിഞ്ഞു. പൊലീസിന്റെ 999 നമ്ബറിലേക്ക് വിളിക്കാം എന്ന ആശയം ഉദിച്ചത് അപ്പോഴായിരുന്നു. സമയം രാത്രി ഏഴുമണി കഴിഞ്ഞിരുന്നു. പൊലീസുകാരുടെ സംശയങ്ങള്‍ക്കൊന്നും മറുപടി കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു റഹീം. ഏത് എക്സിറ്റിലൂടെയാണ് തിരിഞ്ഞുപോയതെന്നോ ഏതു വഴിയിലൂടെയാണ് കയറിയതെന്നോ പൊലീസിനോട് പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞില്ല.
എങ്കിലും, അവര്‍ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ടെന്നും ഞങ്ങള്‍ എത്തുമെന്നും സമാധാനമായിരിക്കണമെന്നും അവര്‍ പറഞ്ഞു. ഇടക്കിടെ പൊലീസ് വിളിച്ചുകൊണ്ടിരുന്നു. എവിടെനിന്നെങ്കിലും വെളിച്ചം കാണുന്നുണ്ടോ എന്ന് ചോദിക്കും. ഇല്ല എന്ന് മറുപടി പറയും.
ഫോണിന്റെ ലൊക്കേഷന്‍ കണ്ടുപിടിച്ചായിരുന്നു പൊലീസിന്റെ രക്ഷാപ്രവര്‍ത്തനം. 29 കിലോമീറ്റര്‍ അകലെയാണ് നിങ്ങള്‍ എന്ന് ഇടക്ക് പൊലീസ് പറഞ്ഞു. ചൂടുകാറ്റായതിനാല് ഇടക്ക് കാറില്‍ കയറി എ.സി ഓണ്‍ചെയ്ത് ഇരുന്നു. മൊബൈല്‍ ഫോണും ചാര്‍ജ് ചെയ്തു. രാത്രി വൈകിയപ്പോള്‍ കിലോമീറ്ററുകള്‍ അകലെ ചെറുതായി വെളിച്ചം തെളിയുന്നതായി തോന്നി. ഇക്കാര്യം പൊലീസിനെ അറിയിച്ചു. തങ്ങള്‍ ലൈറ്റ് ഓഫ് ചെയ്യാമെന്നും ഇപ്പോള്‍ കാണുന്നുണ്ടോ എന്നും പൊലീസ് ചോദിച്ചു.
ഇല്ലെന്ന് മറുപടി കൊടുത്തതോടെ അത് പൊലീസ് വാഹനം തന്നെയാണെന്ന് ഉറപ്പാക്കി. അവിടെ നിന്ന് നേരെ വന്നാല്‍ മതി എന്ന് പൊലീസിനോട് പറഞ്ഞു. ഒരുമണിക്കൂര്‍ യാത്രക്കൊടുവില്‍ പൊലീസ് ലക്ഷ്യസ്ഥാനത്തെത്തി. ചീത്തവിളി പ്രതീക്ഷിച്ചാണ് റഹീം പൊലീസിനെ വരവേറ്റത്. എന്നാല്‍, വെള്ളവും ഭക്ഷണവും നല്കി കുടുംബത്തെ സമാധാനിപ്പിക്കുകയായിരുന്നു പൊലീസ്.
എന്തിനാണ് ഈ വഴി യാത്രചെയ്തതെന്നു പോലും അവര്‍ ചോദിച്ചില്ല. പൊലീസുകാര്‍ അറിയിച്ചതനുസരിച്ച് റിക്കവറി വാഹനം എത്തി മണലില്‍നിന്ന് കാര്‍ ഉയര്‍ത്തി. അവരുടെ വാഹനത്തില്‍ തന്നെ റഹീമിനെയും കുടുംബത്തെയും തിരികെ മെയിന്‍ റോഡില്‍ എത്തിച്ചു. അപ്പോള്‍ സമയം പുലര്‍ച്ച ഒരുമണി കഴിഞ്ഞിരുന്നു.