ഡ്രൈവറും കണ്ടക്ടറും ഫോണ്‍ ഓഫാക്കി മുങ്ങി; സ്വിഫ്റ്റ് ബസിൽ യാത്രക്കാര്‍ കുടുങ്ങിയത് നാലര മണിക്കൂര്‍
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഡ്യൂട്ടിക്ക് വരാതെ സ്വിഫ്റ്റ് ബസ് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ രണ്ടുപേര്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങിയതോടെ പത്തനംതിട്ടയില്‍ യാത്രക്കാര്‍ കുടുങ്ങിയത് നാലര മണിക്കൂര്‍. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും മംഗലാപുരത്തേക്ക് വൈകുന്നേരം അഞ്ച് മണിക്ക് പോവേണ്ടിയിരുന്ന ബസ്സിലെ ബുക്ക് ചെയ്ത യാത്രക്കാരാണ് ഡിപ്പോയില്‍ മണിക്കൂറുകളോളം കുടുങ്ങിയത്.
നാലു മണിക്ക് ജോലിയ്ക്കെത്തേണ്ട ഇരുവരും വന്നില്ല. ഉദ്യോഗസ്ഥര്‍ മാറി മാറി രണ്ടുപേരേയും ഫോണ്‍വിളിച്ചെങ്കിലും സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ യാത്രക്കാര്‍ ബഹളം വെച്ച് സ്റ്റാന്‍ഡില്‍ കുത്തിയിരുന്നു. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷയ്ക്ക് പോകുന്ന ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടെ 25ഓളംപേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. മറ്റ് സ്റ്റാന്‍ഡുകളില്‍ സീറ്റ് ബുക്ക്ചെയ്ത് കാത്തു നിന്നവരും വലഞ്ഞു.
യാത്രക്കാര്‍ ബഹളം വെച്ച് മറ്റ് ബസ് പോവുന്നതും തടഞ്ഞു. ഇതോടെ ഡിപ്പോ അധികൃതരും കുടുങ്ങി. ബഹളത്തിനിടെ മറ്റ് സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെ വിളിച്ചെങ്കിലും ആരും വരാന്‍ തയ്യാറായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരാകട്ടെ സ്വിഫ്റ്റ് ബസ് അവരുടെ ജീവനക്കാര്‍തന്നെ ഓടിക്കട്ടെയെന്ന നിലപാടുമെടുത്തു. യാത്രക്കാര്‍ വഴിയാധാരമാകുന്ന സ്ഥിതിയായതോടെ ഡിപ്പോയില്‍ നിന്ന് പത്താനപുരവുമായി ബന്ധപ്പെട്ടു. ഇവിടെ നിന്നും രണ്ടപേര്‍ വരാമെന്ന് സമ്മതിച്ചതോടെയാണ് ആശങ്ക മാറിയത്.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ട ബസ് ബഹളത്തിന് ശേഷം പുറപ്പെട്ടത് രാത്രി ഒമ്പതരയോടെയാണ്.