പാലം നിര്‍മ്മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്തവരെ മര്‍ദ്ദിച്ച സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
സ്വന്തം ലേഖകൻ
കണ്ണൂര്‍: പയ്യന്നൂരില്‍ പാലം നിര്‍മ്മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്തവരെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി.
പയ്യന്നൂര്‍ കണ്ടങ്കാളി ബ്രാഞ്ച് സെക്രട്ടറി പി പി പവിത്രനെയാണ് അറസ്റ്റ് ചെയ്തത്. ലിജേഷിനെ മര്‍ദ്ദിച്ച നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പയ്യന്നൂരില്‍ പാലം നിര്‍മ്മാണത്തിലെ തട്ടിപ്പ് വിവരാവകാശ രേഖ വഴി പുറത്തുവിട്ട യുവാക്കള്‍ക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മര്‍ദ്ദനം നേരിടേണ്ടി വന്നത്. ലിജേഷ്, സുരേഷ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കണ്ടങ്കാളി വട്ടക്കുളം ബ്രാഞ്ച് സെക്രട്ടറി പി പി പവിത്രനും വാര്‍ഡ് മെമ്പറുടെ മകനും ചേര്‍ന്നാണ് ഇരുവരെയും ആക്രമിച്ചത്.
പയ്യന്നൂര്‍ നഗരസഭ 22ാം വാര്‍ഡായ കണ്ടങ്കാളി വട്ടക്കുളത്താണ് സംഭവം. അക്കരെയുള്ള എട്ട് കുടുംബങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത് ചെറിയ പാലമാണ്. രണ്ടര മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന പാലം പൊളിച്ച് എല്ലാ വാഹനങ്ങള്‍ക്കും കടന്നുപോകുന്ന തരത്തില്‍ അഞ്ചര മീറ്ററാക്കാക്കി നിര്‍മ്മിക്കാന്‍ 2019 ല്‍ നഗരസഭയുടെ അനുമതിയായി. ഏഴ് ലക്ഷം ഫണ്ടും വകയിരുത്തി.
കോവിഡ് കാരണം മുടങ്ങിപ്പോയ നിര്‍മ്മാണം കഴിഞ്ഞ മാസം തുടങ്ങി. അപ്പോഴാണ് സ്ഥലത്തെ താമസക്കാരനായ ലിജേഷിന് തട്ടിപ്പ് മനസിലായത്. അഞ്ചരമീറ്റര്‍ വീതിയില്‍ പണിയാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷം പാലം നാല് മീറ്ററില്‍ പണിയുന്നത് ചോദ്യം ചെയ്തത് നേതാക്കളെ പ്രകോപിപ്പിച്ചു. വട്ടക്കുളം ബ്രാഞ്ച് സെക്രട്ടറി പിപി പവിത്രനും വാര്‍ഡ് മെമ്ബര്‍ കെ ബാലന്റെ മകന്‍ ഷൈബുവും ഇവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് നടുറോട്ടിലിട്ട് പൊതിരെ തല്ലിയെന്ന് സുരേഷ് പറയുന്നു.
പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് ബ്രാഞ്ച് സെക്രട്ടറിയുടെയും വാര്‍ഡ് മെമ്പറുടെയും നിലപാട്.