കവർന്നത് 100 പവന്റെ സ്വര്‍ണ വജ്രാഭരണങ്ങൾ : അന്വേഷണം മോഷ്ടാവ് കടന്ന ഓട്ടോ റിക്ഷയെ കേന്ദ്രീകരിച്ചാണെങ്കിലും ഇതുവരെ വണ്ടി കണ്ടെത്താനായിട്ടില്ല : പ്രതിയെ പിടിക്കാനാകാതെ പൊലീസ്
സ്വന്തം ലേഖകൻ
കൊച്ചി: പ്രായം ഏകദേശം 30-35. മെലിഞ്ഞ ശരീര പ്രകൃതം. തൊപ്പിവച്ചയാള്‍… കടന്നത് ഓട്ടോയില്‍ ! എറണാകുളം സരിതാ തീയേറ്ററിന് സമീപത്തെ വ്യവസായിയുടെ വീട് കുത്തിപ്പൊളിച്ച് പട്ടാപകല്‍ നടന്ന വമ്ബന്‍ കൊള്ളയടിക്ക് പിന്നിലെ അജ്ഞാതനെക്കുറിച്ച് പൊലീസിന് ലഭിച്ച തുമ്ബുകളാണിത്.
അന്വേഷണം മോഷ്ടാവ് കടന്ന ഓട്ടോ റിക്ഷയെ കേന്ദ്രീകരിച്ചാണെങ്കിലും ഇതുവരെ ഈ വണ്ടി കണ്ടെത്താനായിട്ടില്ല. ദൃശ്യം വ്യക്തമല്ലാത്തതാണ് അന്വേഷണത്തിന് പ്രതികൂലമായി ബാധിച്ചത്.
ഒരു മാസത്തിനിടെ നഗരത്തില്‍ അരങ്ങേറിയ ഒമ്ബത് കൊള്ളയടികളില്‍ ആദ്യത്തേതായിരുന്നു ഇത്. എട്ട് കേസുകളില്‍ മോഷ്ടാക്കളെ കണ്ടെത്തിയതിന്റെ ആശ്വാസം പൊലീസിനുണ്ടെങ്കിലും ഈ കേസ് തലവേദനയായിരിക്കുകയാണ്.100 പവന്റെ സ്വര്‍ണ വജ്രാഭരണങ്ങളാണ് കവര്‍ന്നത്. ഏകദേശം 90 ലക്ഷം രൂപ വിലമതിക്കും. ഉത്തരേന്ത്യന്‍ കവര്‍ച്ചാ സംഘമാണെന്നാണ് ആദ്യം കരുതിയിരുന്നത്. ഇവര്‍ക്ക് പങ്കില്ലെന്ന് വ്യക്തമായതോടെ പട്ടാപകല്‍ മറ്റൊരു വീട് കൊള്ളയടിച്ച ആമസംഘത്തിന്റെ പങ്ക് സംശയിച്ചു. ഒടുവിലാണ് അജ്ഞാതനിലേക്ക് സൂചന നല്കുന്ന ദൃശ്യം കിട്ടത്. ഏപ്രില്‍ ഒന്നിനായിരുന്നു കവര്‍ച്ച.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുനില വീടിന്റെ പുറത്തെ കോണിപ്പടികയറി മുകളിലെത്തിയ മോഷ്ടാവ് ഗ്ലാസ് ചില്ല് അതിവിഗ്ദ്ധമായി പൊട്ടിച്ചാണ് അകത്ത് പ്രവേശിച്ചത്. പിന്നീട് മുകളിലെ രണ്ട് മുറികളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കൊള്ളയടിക്കുകയായിരുന്നു. മുകള്‍ നിലയില്‍ താമസിച്ചിരുന്ന വ്യവസായിയുടെ മക്കള്‍ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. താഴെ നിലയില്‍ പ്രായമായ മാതാപിതാക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമീപത്തെ സി.സി ടിവികള്‍ മൊത്തം അരിച്ച് പൊറുക്കിയെങ്കിലും മോഷ്ടാവിലേക്ക് എത്താന്‍ തക്ക ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. മറ്റൊരു സി.സി ടിവി പരിശോധിച്ചപ്പോഴാണ് നിര്‍ണായകമായ സി.സി ടിവി ദൃശ്യം ലഭിച്ചത്.
സരിതാ തീയേറ്ററിന് സമീപത്ത് നിന്നാണ് കള്ളന് ഓട്ടോയില്‍ കയറിയിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് സമീപത്തെ റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന നടത്തി. ഇയാള്‍ പോകാനിടയുള്ള സ്ഥലങ്ങളിലും അന്വേഷണ സംഘം എത്തിയെങ്കിലും ഫലമുണ്ടായില്ല. ഓട്ടോ കണ്ടെത്തുകയാണ് മുന്നിലുള്ള ആദ്യകടമ്ബ.
മോഷ്ടാവിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാളെ ഉടന്‍ തന്നെ പിടികൂടും.