play-sharp-fill
പി സി ജോര്‍ജിനെ  ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങി  ബി.ജെ.പി;  യു.ഡി.എഫിലേക്കും എല്‍.ഡി.എഫിലേക്കുമുള്ള പ്രവേശനകവാടം അടഞ്ഞ പി സി ജോര്‍ജിന് തണലായി താമര

പി സി ജോര്‍ജിനെ ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങി ബി.ജെ.പി; യു.ഡി.എഫിലേക്കും എല്‍.ഡി.എഫിലേക്കുമുള്ള പ്രവേശനകവാടം അടഞ്ഞ പി സി ജോര്‍ജിന് തണലായി താമര

സ്വന്തം ലേഖകൻ

കോട്ടയം: തിരുവനന്തപുരം ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തോടെ പി.സി.ജോര്‍ജിനെ ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങുകയാണ് ബി.ജെ.പി.


യു.ഡി.എഫിലേക്കും എല്‍.ഡി.എഫിലേക്കുമുള്ള പ്രവേശനകവാടം അടഞ്ഞ പി.സി.ജോര്‍ജിനു ബി.ജെ.പി. അഭയം നല്‍കാനാണ് സാധ്യത.
തങ്ങളുടെ നേതാക്കള്‍ ഉറക്കെപ്പറയാന്‍ മടിച്ചത്‌ ജോര്‍ജ്‌ തുറന്നുപറഞ്ഞെന്നു പറയുന്ന ബി.ജെ.പി. പ്രവര്‍ത്തകരുടെ വികാരം ജോര്‍ജിനൊപ്പമാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15-നു കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ ജോര്‍ജിനെ മുന്നണിയുടെ ഭാഗമാക്കുന്നതിനുള്ള അനുമതി നല്‍കും. ലൈംഗികപീഡനക്കേസില്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനൊപ്പം നിന്ന ഏക നേതാവായ ജോര്‍ജിനു കേരളത്തിലെ ബിഷപ്പുമാര്‍ക്കിടയില്‍ സ്വീകാര്യതയുണ്ട്‌. ഇതു പ്രയോജനപ്പെടുത്തി കേരളത്തിലെ ക്രൈസ്‌തവ വിഭാഗങ്ങളെ ആകര്‍ഷിക്കാനാണു ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതി.

കേരളത്തിലെ വിവിധ ക്രിസ്‌ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ സമാഹരിക്കാനായി കുറച്ചധികമായി ബി.ജെ.പി. ശ്രമം തുടങ്ങിയിട്ട്‌. അല്‍ഫോന്‍സ്‌ കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിക്കൊണ്ടു നടത്തിയ നീക്കവും ഫലം കണ്ടില്ല. ഈ സാഹചര്യത്തില്‍ ജോര്‍ജിനെ ഉപയോഗിച്ച്‌ ക്രിസ്‌ത്യന്‍ വിഭാഗങ്ങളെ പാട്ടിലാക്കാനുളള പദ്ധതിയാണു ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവിഷ്‌കരിക്കുന്നത്‌.

ഇതിന്റെ ഭാഗമായി ജോര്‍ജിനെ കാത്തിരിക്കുന്നത്‌ വലിയ പദവികളാണെന്നാണു സൂചന.
മധ്യകേരളത്തില്‍ ക്രിസ്‌ത്യന്‍ വിഭാഗങ്ങളെ അണിനിരത്തിയുള്ള പാര്‍ട്ടി രൂപീകരിക്കുന്നതുളള നീക്കങ്ങള്‍ക്കും ബി.ജെ.പിയുടെ പിന്തുണയുണ്ട്‌. നിലവില്‍ മധ്യകേരളത്തിലെ ക്രിസ്‌ത്യന്‍ വോട്ടുകള്‍ കോണ്‍ഗ്രസും വിവിധ കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടികളും വീതിച്ചെടുക്കുന്ന നിലയാണുള്ളത്‌.

ഇതിലൊരു വീതം ക്രിസ്‌ത്യന്‍ പാര്‍ട്ടിയിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞാൽ എന്‍.ഡി.എയുടെ അടിത്തറ വിപുലപ്പെടുത്താമെന്നു ബി.ജെ.പി. കണക്കുകൂട്ടുന്നു.
കാസ അടക്കമുള്ള ക്രിസ്‌ത്യന്‍ സംഘടനകള്‍ സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ടെങ്കിലും അവരാരും രാഷ്‌ട്രീയ പാര്‍ട്ടിയല്ല. ഇവരെയെല്ലാം ഉള്‍പ്പെടുത്തി രാഷ്‌ട്രീയ പാര്‍ട്ടിയുടെ രൂപീകരണമാണു ബി.ജെ.പി.ലക്ഷ്യമിടുന്നത്‌.

തെക്കന്‍ കേരളത്തില്‍ രൂപീകരിക്കുന്ന പുതിയ സംഘടനയില്‍ പെന്തക്കോസ്‌ത്‌ വിഭാഗങ്ങളെയും സഹകരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്‌. വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലെ ക്രിസ്‌ത്യന്‍ സംഘടനകളുടെ സഹായത്തോടെ ഇവരുടെ പിന്തുണ ഉറപ്പാക്കാനാണ്‌ ശ്രമം നടക്കുന്നത്‌. ഈ രണ്ട്‌ ഗ്രൂപ്പുകളെയും ഒരു കുടക്കീഴില്‍ നിര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരിക്കാനും എന്‍.ഡി.എയിലെത്തിക്കാനുമാണു ലക്ഷ്യമിടുന്നത്‌.