പാലക്കാട് പന്നിയങ്കരയില്‍ ഇന്ന് ടോള്‍ നല്‍കാതെ ബാരിക്കേഡുകള്‍ ബലമായി മാറ്റി ബസ്സുകള്‍ കടന്നുപോകുമെന്ന് സംയുക്ത സമര സമിതി
സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട് പന്നിയങ്കരയില്‍ ഇന്ന് ടോള്‍ നല്‍കാതെ സ്വകാര്യ ബസ്സുകള്‍ കടന്നുപോകുമെന്ന് സംയുക്ത സമര സമിതി.
ടോള്‍ നല്‍കാതെ ബാരിക്കേഡുകള്‍ ബലമായി മാറ്റി ബസ്സുകള്‍ കടത്തിവിടാനാണ് തീരുമാനം. ഒരു മാസത്തോളമായി നടത്തിവരുന്ന പണിമുടക്കിലും ടോള്‍ നിരക്കില്‍ തീരുമാനമാകാത്തതിനാലാണ് പുതിയ സമരമുറയിലേക്ക് സ്വകാര്യ ബസുകള്‍ കടക്കുന്നത്.
രാവിലെ 9 മണിക്ക് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്, തരൂര്‍ എംഎല്‍എ പി പി സുമോദ് എന്നിവരുടെ നേതൃത്വത്തിലാവും സമരമെന്ന് ബസുടമകള്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു മാസം 50 ട്രിപ്പിന് 10,540 രൂപയാണ് സ്വകാര്യ ബസുകള്‍ നല്‍കേണ്ടത്. ഇത് വളരെക്കൂടുതലാണെന്നും നിരക്കില്‍ ഇളവ് വേണമെന്നുമാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.
വര്‍ധിപ്പിച്ച ടോള്‍ നിരക്കിനെതിരെ ടിപ്പര്‍ ലോറികളും ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിട്ട് നേരത്തെ പ്രതിഷേധിച്ചിരുന്നു. ഒരു തവണ കടന്നു പോകുന്നതിന് 650 രൂപയാാണ് ഇവര്‍ നല്‍കേണ്ടത്. കഴിഞ്ഞ മാര്‍ച്ച് 9ാം തിയതി മുതലാണ് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് തുടങ്ങിയത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങള്‍ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നല്‍കേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കില്‍ 645 രൂപ വേണം.
ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നല്‍കേണ്ടത്. വാന്‍, കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കില്‍ 135 രൂപയും നല്‍കണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.