പി സി ജോര്ജിന്റെ ജാമ്യം; സർക്കാർ നാളെ അപ്പീല്‍ നല്‍കും; കോടതിയില്‍ സംഭവിച്ചത് പരിശോധിക്കുമെന്ന് പി രാജീവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി സി ജോര്ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നാളെ അപ്പീല്‍ നല്‍കും.
ജില്ലാ സെഷന്‍സ് കോടതിയിലാകും അപ്പീല്‍ നല്‍കുന്നത്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കത്ത് നല്‍കും. അതേസമയം, പി സി ജോര്‍ജിൻ്റെ ജാമ്യം അനുവദിച്ചത് എപിപി ഹാജരാകാതിരുന്നത് എന്തുകൊണ്ടാണോ എന്ന് പരിശോധിക്കുമെന്ന് നിയമ മന്ത്രി പി രാജീവ് പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എപിപി ഇല്ലെങ്കില്‍ ജയിലിലേക്ക് വിടാറാണ് പതിവ്. സര്‍ക്കാരിന് ഇതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഉള്ളതെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു.
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഉപാധികളോടെയാണ് കോടതി ഇന്നലെ ജാമ്യം നല്‍കിയത്. മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
ഇന്നലെ രാവിലെയാണ് കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് പി സി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.