കൊട്ടാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട് അനസ്തേഷ്യ എന്ന പൂച്ച : അനസ്തേഷ്യയെ കൊട്ടാരത്തില്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് 12,000ത്തിലേറെ പേര് ചേര്‍ന്ന് ഒപ്പുവച്ച നിവേദനം കിട്ടിയ അമ്പരപ്പിൽ അധികൃതര്‍
സ്വന്തം ലേഖകൻ
സാഗ്രെബ് : താമസിക്കുന്ന വീട്ടില്‍ നിന്ന് പെട്ടെന്ന് ഒരു ദിവസം അപ്രതീക്ഷിതമായി ഇറങ്ങേണ്ടി വരുന്ന സങ്കടത്തിലാണ് അനസ്തേഷ്യ എന്ന തെരുവ് പൂച്ച.
നീണ്ട 17 വര്‍ഷമായി താന്‍ ജീവിച്ച ഇടത്ത് നിന്ന് പുറത്താക്കപ്പെട്ടതിന്റെ സങ്കടത്തിലാണ് അനസ്തേഷ്യ.
ക്രൊയേഷ്യയിലെ ഡുബ്രോവ്നിക് പട്ടണത്തില്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ റെക്റ്റേഴ്സ് പാലസിലായിരുന്നു ജനിച്ചനാള്‍ മുതല്‍ അനസ്തേഷ്യയുടെ വാസം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറെ ചരിത്ര പ്രധാന്യമുള്ളതാണ് 14ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ പുരാതന കൊട്ടാരം. ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ക്കും പ്രദേശവാസികള്ക്കുമൊക്കെ അനസ്തേഷ്യയെ നല്ല പരിചയമായിരുന്നു.
ഇവര്‍ അനസ്തേഷ്യയെ തങ്ങളുടെ വീടുകളിലേക്ക് വളര്‍ത്താന്‍ കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അനസ്തേഷ്യ കൊട്ടാരത്തിലേക്ക് മടങ്ങിയെത്തുന്നത് പതിവായി. ഇതോടെ വോളന്റിയര്‍മാര്‍ കൊട്ടാരത്തിന് മുന്നിലെ പോര്‍ച്ചില്‍ അനസ്തേഷ്യയ്ക്ക് വേണ്ടി ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടി തയാറാക്കിക്കൊടുത്തു.
കൊട്ടാരത്തിന്റെ പരിപാലന ചുമതലയുള്ള മ്യൂസിയം അധികൃതര്‍ക്ക് അതത്ര രസിച്ചില്ല. ഇതോടെ വോളന്റിയര്‍മാര്‍ കാര്‍ഡ് ബോര്‍ഡ് മാറ്റി പകരം ഒരു കൊച്ചു മരവീട് അനസ്തേഷ്യയ്ക്ക് നിര്‍മ്മിച്ച് നല്കി.
റെക്റ്റേഴ്സ് പാലസിന്റെ വാസ്തുവിദ്യയോട് വളരെയേറെ ഇണങ്ങുന്നതായിരുന്നു ഗോഥിക് സ്റ്റൈലില്‍ നിര്‍മ്മിച്ച ഒരു ചെറു കൊട്ടാരം പോലെ തോന്നിക്കുന്ന ആ മരവീട്. മരവീടിന് മുന്നില്‍ അനസ്തേഷ്യയുടെ പേര് എഴുതിയ ഒരു ഫലകവും സ്ഥാപിച്ചു.
എന്നാല്‍ ഇതും അധികൃതര്‍ക്ക് ഇഷ്ടമായില്ലെന്ന് മാത്രമല്ല, മരവീട് നീക്കാന്‍ ഉത്തരവിടുകയും അനസ്തേഷ്യയെ പുറത്താക്കുകയും ചെയ്തു. വിവരം സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടര്‍ന്നു.
അനസ്തേഷ്യയെ കൊട്ടാരത്തില്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് 12,000ത്തിലേറെ പേര് ചേര്‍ന്ന് ഒപ്പുവച്ച ഒരു നിവേദനവും അധികൃതര്‍ക്ക് കൈമാറി.
മൃഗസ്നേഹികളുടെ ക്യാമ്ബെയ്നിലൂടെ അനസ്തേഷ്യയ്ക്ക് തന്റെ കൊട്ടാരത്തിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.