ട്രെയിന്‍ നിറയെ ആയുധങ്ങള്‍, യുക്രൈനിലേക്ക് അത്യാധുനിക വിദേശ ആയുധങ്ങള്‍ ഒഴുകുന്നു;കരയില്‍നിന്നും ആകാശത്തുനിന്നും കടലില്‍നിന്നും ഒരേ സമയം അത്യാധുനിക ആയുധങ്ങളും വമ്പന്‍ സൈനിക നിരയുമായി കൊമ്പു കോർത്തിട്ടും യുക്രൈന്‍ പിടിച്ചുനില്‍ക്കുന്നത് എങ്ങനെയാണ്?
സ്വന്തം ലേഖിക
കീവ് :യുക്രൈന്‍ പോലൊരു ചെറിയ രാജ്യം റഷ്യ പോലൊരു വമ്പന്‍ ശക്തിയോട് തിരിച്ചടിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പുറത്തുനിന്നുള്ള സഹായമാണ്. പ്രത്യക്ഷത്തില്‍ യുദ്ധത്തില്‍ പങ്കാളികള്‍ അല്ലെങ്കിലും അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന നാറ്റോ രാജ്യങ്ങള്‍ റക്ഷ്യയ്‌ക്കെതിരായി യുദ്ധം ചെയ്യുന്നതിന് യുക്രൈന് നല്‍കുന്ന സഹായം ചില്ലറയല്ല.
നിരവധി വിദേശരാജ്യങ്ങളാണ് അത്യാധുനികമായ ആയുധങ്ങള്‍ മുതല്‍ പഴഞ്ചനെങ്കിലും ശക്തമായ ആയുധങ്ങള്‍ വരെ യുക്രൈന് നല്‍കുന്നത്. റെയില്‍വേ വഴിയാണ് ഈ വിദേശ ആയുധങ്ങള്‍ യുക്രൈനിലേക്ക് ഒഴുകുന്നത്. പഴയ സോവിയറ്റ് യൂനിയന്‍ കാലത്തുള്ള മിസൈല്‍ വേധ സിസ്റ്റം വരെ ഇങ്ങനെ യുക്രൈനിലേക്ക് ഒഴുകിയതായാണ്, ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച പ്രത്യേക അന്വേഷണറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുക്രൈനിനെ ഭസ്മമാക്കാന്‍ ഇറങ്ങിത്തിരിച്ച റഷ്യന്‍ പോര്‍വിമാനങ്ങളെയും മിസൈലുകളെയും റോക്കറ്റുകളെയും ചെറുത്തുനില്‍ക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ്. യുദ്ധത്തിനു മുമ്പ് വിദേശരാജ്യങ്ങളില്‍നിന്നും യുക്രൈനിനു ലഭിച്ച ഈ വമ്പന്‍ ആയുധം നിരവധി റഷ്യന്‍ വ്യോമാക്രമണങ്ങളെയാണ് പാതിവഴിയില്‍ തകര്‍ത്തത്.
എന്നാല്‍, നിരന്തരമായ റഷ്യന്‍ ആക്രമണങ്ങളില്‍ ഇത്തരം പല ആയുധങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ്, ആകാശത്തുനിന്നുള്ള ആക്രമണം ചെറുക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി നാറ്റോ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചത്.
എന്നാല്‍, സ്വന്തം പോര്‍വിമാനങ്ങളെ അയച്ച് യുക്രൈന്‍ ആകാശങ്ങള്‍ സംരക്ഷിക്കുന്നതിനു പകരം, രഹസ്യമായി യുക്രൈന് പുതിയ ആയുധങ്ങള്‍ നല്‍കാനാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം തീരുമാനിച്ചത്. ആ വഴിക്കാണ്, പുത്തന്‍ ആയുധങ്ങള്‍ അതിര്‍ത്തി വഴി ഓടുന്ന ട്രെയിനുകളിലൂടെ യുക്രൈനിലേക്ക് പ്രവഹിക്കുന്നത്. യുക്രൈനിന്റെ കൈയിലുള്ള വിമാന, മിസൈല്‍ വേധ ആയുധങ്ങള്‍ തകര്‍ത്ത ആത്മവിശ്വാസത്തില്‍, ആകാശത്തുനിന്നും യുക്രൈന്‍ നഗരങ്ങളെ ചാമ്പലാക്കാന്‍ കച്ചകെട്ടിയിറങ്ങിയ റഷ്യയ്ക്ക് വന്‍ തിരിച്ചടിയാണ് ഈ പുതിയ ആയുധങ്ങളുടെ വരവ്.