ഓവർടേക്ക് ചെയ്‌തതിനെ ചൊല്ലി നടുറോഡിൽ കൂട്ടയടി; കൊല്ലത്ത് എസ്‌ഐയെയും കുടുംബത്തെയും മർദിച്ച സംഭവത്തിൽ എല്ലാം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന
സ്വന്തം ലേഖിക
കൊല്ലം: ഓവർടേക്ക് ചെയ്‌തതിനെ ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിലുളള തർക്കം കൂട്ടയടിയിൽ കലാശിച്ചു. ഇന്നലെ കൊട്ടാരക്കരയ്‌ക്കടുത്ത് പുത്തൂരാണ് സംഭവം. ആക്രമണത്തിൽ ശാസ്‌താംകോട്ട സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ സുഗുണനും കുടുംബത്തിനുമാണ് നടുറോഡിൽ മർദ്ദനമേറ്റത്.
കാര്‍ യാത്രികരായ കുണ്ടറ സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ പേരയം അംബിയില്‍ വൈഷ്ണവത്തില്‍ എസ്.സുഗുണന്‍ (55), മകന്‍ അമല്‍ (23) എന്നിവരും ബൈക്ക് യാത്രികരായ എസ്‌എന്‍പുരം ബഥേല്‍ ഹൗസില്‍ ജിബിന്‍ ജോണ്‍സണ്‍ (29), തെക്കുംപുറം കെ.ജെ.ഭവനില്‍ ജിനു ജോണ്‍ (25) എന്നിവരും തമ്മിലാണു കഴിഞ്ഞ ദിവസം വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. സംഘട്ടനത്തില്‍ തലയ്ക്കു ഹെല്‍മറ്റ് കൊണ്ടുള്ള അടിയേറ്റു പരുക്കു പറ്റിയ അമലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌ഐ സുഗുണനും മര്‍ദനമേറ്റു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനം അമിത വേഗതയില്‍ ഓടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നത്തിന് കാരണം. ആദ്യം എസ് ഐ സുഗുണനെയാണ് മറുഭാഗം മര്‍ദ്ദിച്ചത്. ഇത് കണ്ടതോടെ മകന്‍ പ്രകോപിതനായി. പിന്നീട് മകനേയും ഭാര്യയേയും വളഞ്ഞിട്ടു തല്ലി. പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്ന എസ് ഐയേയും വെറുതെ വിട്ടില്ല. നാട്ടുകാര്‍ രണ്ടു പക്ഷത്തുമായി പിടിച്ചു മാറ്റാനും ശ്രമിച്ചു.
സുഗുണന്റെ ഭാര്യ പ്രീത (45)യെ നടുറോഡില്‍ തള്ളിവീഴ്‌ത്തുകയും ചെയ്തു. അതിക്രൂര മര്‍ദ്ദനാണ് നടന്നത്.
തുടര്‍ന്നു യുവാക്കളെ ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എസ്‌ഐയെയും കുടുംബത്തെയും ആക്രമിച്ചു പരുക്കേല്‍പിച്ചതിന് ഇവര്‍ക്കെതിരെയും യുവാക്കളെ ആക്രമിച്ചതിന് എസ്‌ഐക്കും മകനുമെതിരെയും പൊലീസ് കേസ് എടുത്തു. എന്നാല്‍ ആദ്യം പ്രകോപനമുണ്ടാക്കിയത് യുവാക്കളാണെന്ന് വ്യക്തമാണ്.
ഇന്നലെ രാവിലെ ഒന്‍പതോടെ പുത്തൂര്‍ ചന്തമുക്കിലായിരുന്നു സംഭവം. ഇരുവാഹനങ്ങളും ചീരങ്കാവ് റോഡിലൂടെ പുത്തൂര്‍ ഭാഗത്തേക്കു വരികയായിരുന്നു. ഇടയ്ക്കു പവിത്രേശ്വരം ഭാഗത്തു വച്ചു കാര്‍ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ബൈക്ക് യാത്രികര്‍ എസ്‌ഐയെയും കുടുംബത്തെയും അസഭ്യം പറഞ്ഞതായി പറയുന്നു. തുടര്‍ന്ന് എസ്‌ഐയുടെ മകന്‍ യുവാക്കളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി. ഇതാണ് പ്രകോപനമായത്.
പുത്തൂര്‍ ചന്തമുക്കിലെത്തിയപ്പോള്‍ യുവാക്കള്‍, ഫോട്ടോ എടുത്തതിനെ ചോദ്യംചെയ്യുകയും ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയുമായിരുന്നു. പൊലീസുകാരനും കുടുംബവുമാണ് യാത്ര ചെയ്യുന്നതെന്ന് അക്രമികള്‍ മനസ്സലാക്കിയിരുന്നില്ല.
ശാസ്താംകോട്ട സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ആണ് സുഗുണന്‍. സുഗുണന്റെ മകന്‍ അമലിന്റെ തലയില്‍ യുവാക്കള്‍ കൈയിലുണ്ടായിരുന്ന ഹെല്‍മറ്റ് ഉപയോഗിച്ച് നിരന്തരം മര്‍ദ്ദിക്കുകയും നിലത്തുവീണപ്പോള്‍ ചവിട്ടുകയും ചെയ്തു.എസ്‌ഐയും കുടുംബവും അടുത്തുള്ള സ്വകാര്യ ആശുപത്രിയി ചികിത്സ തേടി.മര്‍ദ്ദനമേറ്റ അമലിന്റെ പരിക്ക് ഗൗരവകരമാണ്. തലയില്‍ ഏഴ് തുന്നലുകളുണ്ട്. ഇരുവിഭാഗവും ഒത്തുതീർപ്പിലേയ്‌ക്കെന്നാണ് സൂചന .