കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ചുമട്ടുതൊഴിലാളികള്‍ താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തില്‍ താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചു.
കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ ബസ് കാത്തിരിപ്പുകേന്ദ്രം നിരവധി തവണ ആവശ്യപ്പെട്ടിട്ടും പുനര്‍ നിര്‍മിച്ചിരുന്നില്ല. പ്രായമായവരും സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മഴയത്തും വെയിലത്തും റോഡില്‍ ബസ് കാത്തുനില്‍ക്കേണ്ട സ്ഥിതിയിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെയാണ്
ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തില്‍ തല്‍സ്ഥാനത്ത് താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചത്. ഇത് ഇപ്പോള്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കുകയാണ്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ഇരിപ്പിട സൗകര്യമുള്ള കാത്തിരിപ്പുകേന്ദ്രം പൊളിച്ചപ്പോള്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി ഇവിടെ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കുമെന്ന് അന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള കമ്പനിയാണ് റോഡ് നവീകരിച്ചത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. ദിവസവും നൂറുകണക്കിന് ആളുകളാണ് ഇവിടെ ബസ് കാത്തു നില്‍ക്കുന്നത്.
മഴയത്തും വെയിലത്തും കയറി നില്ക്കാന് ഇടമില്ലാതെ യാത്രക്കാര്‍ ഏറെ ദുരിതത്തിലായിരുന്നു. പ്രായമായവര്‍ക്കും കൈക്കുഞ്ഞുങ്ങളെയുമായി യാത്ര ചെയ്യുന്നവര്‍ക്കും ഇവിടെ ബസ് കാത്തുനില്‍പ്പ് ഏറെ ദുരിതമാണ്. കഴിഞ്ഞ ദിവസങ്ങളിലായി വേനല്‍മഴ കനത്തതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ ദുരിതമായതോടെയാണ് തൊഴിലാളികള്‍ താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചത്.