രാത്രി 10-ന് ശേഷം ഓണ്‍ലൈന്‍ ഭക്ഷണം വാങ്ങാന്‍ അനുവദിക്കുക, ലൈബ്രറിയില്‍ രാത്രിയില്‍ പോയിവരുന്നവരെ ഹോസ്റ്റലില്‍ കയറാന്‍ അനുവദിക്കുക, മേട്രന്‍മാര്‍ രാത്രിയില്‍ ഹോസ്റ്റല്‍ മുറികളില്‍ നടത്തുന്ന പരിശോധന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കുസാറ്റില്‍ എസ്.എഫ്.ഐ. സമരം
സ്വന്തം ലേഖകൻ
കളമശ്ശേരി: ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കുസാറ്റ് എസ്.എഫ്.ഐ. യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി. സര്‍വകലാശാലാ ഭരണവിഭാഗം ഓഫീസിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തി.
രാത്രി 10-ന് ശേഷം ഓണ്‍ലൈന്‍ ഭക്ഷണം വാങ്ങാന്‍ അനുവദിക്കുക, ലൈബ്രറിയില്‍ രാത്രിയില്‍ പോയിവരുന്നവരെ ഹോസ്റ്റലില്‍ കയറാന്‍ അനുവദിക്കുക, മേട്രന്‍മാര്‍ രാത്രിയില്‍ ഹോസ്റ്റല്‍ മുറികളില്‍ നടത്തുന്ന പരിശോധന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
സമരത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനേതാക്കള്‍ കുസാറ്റ് രജിസ്ട്രാര്‍ ഡോ. വി. മീരയുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ഥിനികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. രാത്രി 11 വരെ ഓണ്‍ലൈനായി ഭക്ഷണം വാങ്ങാമെന്നും ലൈബ്രറിയില്‍നിന്ന് വരുന്നവര്‍ക്ക് 10 വരെ ഹോസ്റ്റല്‍ പ്രവേശനം അനുവദിക്കാമെന്നും തീരുമാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേട്രന്‍മാര്‍ രാത്രിയില്‍ മുറികളിലെത്തി നടത്തുന്ന ഹാജര്‍ പരിശോധന നിര്‍ത്തലാക്കും. പകരം മേട്രന്റെ ഓഫീസില്‍ സൂക്ഷിക്കുന്ന രജിസ്റ്ററില്‍ വിദ്യാര്‍ഥിനികള്‍ ഒപ്പുവെച്ചാല്‍ മതിയാകും. അളകനന്ദ ഹോസ്റ്റല്‍ വഴിയിലെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ സമയബന്ധിതമായി പൂര്‍ത്തിക്കാനും തീരുമാനിച്ചു.
എസ്.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റംഗം പ്രജിത് കെ. ബാബു, യൂണിറ്റ് പ്രസിഡന്റ് എന്‍. വൈശാഖ്, സെക്രട്ടറി ഹാരിസ് മെഹ്‌റൂഫ്, വൈസ് പ്രസിഡന്റ് സി.യു. മെര്‍ലിന്‍, നമിത തുടങ്ങിയവര്‍ സമരത്തിനും ചര്‍ച്ചയ്ക്കും നേതൃത്വം നല്‍കി.