അലിഫിന് ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ല ;പക്ഷേ തളർന്ന കാലുകൾക്ക് പകരം താങ്ങായി ഈ അതിരില്ലാ സൗഹൃദം
സ്വന്തം ലേഖിക
കൊച്ചി :അതിരില്ലാത്ത സൗഹൃദത്തിന്റെ ആഴമറിയിക്കുന്നൊരു ചെറു ദൃശ്യമാണ് കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനിടെ നവമാധ്യമങ്ങളിൽ മലയാളികളുടെ ടൈംലൈനിൽ നിറഞ്ഞു കളിച്ചത്. കൊല്ലം ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ വിദ്യാർഥിയായ അലിഫ് മുഹമ്മദും കൂട്ടുകാരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം നമ്മൾ അറിഞ്ഞതിലുമെത്രയോ അപ്പുറത്താണ്.
കൂട്ടുകാരികളുടെ തോളിലിരുന്ന് കോളജ് ക്യാംപസിൽ പാറി പറക്കുന്നൊരു പയ്യൻ. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് വിദ്യാർഥി അലിഫ് മുഹമ്മദ് കൂട്ടുകാരികളായ ആര്യയുടെയും അർച്ചനയുടെയും സഹായത്തോടെ ക്ലാസ് മുറിയിലേക്ക് പോകുന്ന വീഡിയോ മണിക്കൂറുകൾക്കിടയിലാണ് നവമാധ്യമങ്ങളിൽ തരംഗമായത്. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത അലിഫിന്റെ എല്ലാമെല്ലാം കൂട്ടുകാരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്കിന്റെ ചങ്കായ കൂട്ടുകാരെ പറ്റി പറയാൻ അലിഫിനും നൂറു നാവാണ്. കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശി ഷാനവാസിന്റെയും സീനത്തിന്റെയും മകനായ അലിഫിന് ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ല. പക്ഷേ ആത്മവിശ്വാസം കൊണ്ടും പിന്നെ കൂടപ്പിറപ്പുകളോളം പ്രിയപ്പെട്ട കൂട്ടുകാരുടെ പിന്തുണ കൊണ്ടും വെല്ലുവിളികളെ മറികടക്കുന്നിടത്താണ് ഈ അവസാന വർഷ ബിരുദ വിദ്യാർഥി വ്യത്യസ്തനാകുന്നത്.