അതിവേഗതയില്‍ താന്‍ വണ്ടിയോടിച്ച് പോകുമ്പോള്‍ പുതുതായി സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ക്യാമറയില്‍ കുടുങ്ങാതിരിക്കാന്‍ കാണിച്ച കാറുടമയുടെ ”നമ്പര്‍”കൈയോടെ പിടിച്ച് പാലാ പോലീസ്; ഒരു കോടി രൂപയുടെ ടൊയോട്ട വെല്‍ഫയര്‍ കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് കാറുടമ
സ്വന്തം ലേഖകൻ
കോട്ടയം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ക്യാമറയുടെ കണ്ണുവെട്ടിക്കാന്‍ ഒരു കോടി രൂപയുടെ ടൊയോട്ട വെല്‍ഫയര്‍ കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് കാറുടമ.
കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് കാറുടമയെ പാലാ ഹൈവേ പോലീസ് പിടികൂടി. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.
രാത്രി 11 മണിയോടെ തൊടുപുഴ റൂട്ടില്‍ അതിവേഗതയില്‍ ഒരു ടൊയോട്ട വെല്‍ഫയര്‍ കാർ വരുന്നതുകണ്ടാണ് പാലാ ഹൈവേ പോലീസ് കൈ നീട്ടിയത്. നിര്‍ത്തിയ വണ്ടി വിശദമായി പരിശോധിക്കവെ യഥാര്‍ത്ഥ നമ്പര്‍പ്ലേറ്റിന് മുകളില്‍ മറ്റൊരു നമ്പര്‍ സ്റ്റിക്കറായി ഒട്ടിച്ചിരിക്കുന്നത് കണ്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വണ്ടിയുടെ ബാക്കി രേഖകളെല്ലാം കൃത്യമായിരുന്നു. എന്താണ് നമ്പര്‍പ്ലേറ്റ് മറയ്ക്കാന്‍ കാരണമെന്ന് ഉടമയോട് ചോദിച്ചപ്പോഴാണ് സത്യം വെളിച്ചത്തുവന്നത്.
അതിവേഗതയില്‍ താന്‍ വണ്ടിയോടിച്ച് പോകുമ്പോള്‍ പുതുതായി സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ക്യാമറയില്‍ കുടുങ്ങാതിരിക്കാന്‍ കാണിച്ച ”നമ്പര്‍” ആയിരുന്നു ഇതെന്ന ഉടമയുടെ വെളിപ്പെടുത്തല്‍ പോലീസിനെയും ഞെട്ടിച്ചു.
തൊടുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു എന്നായിരുന്നു കാറുടമയുടെ മറുപടി. പിന്നീട് പരിശോധിച്ചപ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായും തെളിഞ്ഞു.
മലപ്പുറത്തുനിന്നാണ് തൊടുപുഴ സ്വദേശി വണ്ടി വാങ്ങിയത്. വണ്ടിയുടെ ബാക്കി രേഖകളെല്ലാം ശരിയായിരുന്നതിനാല്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് പെറ്റിക്കേസെടുത്ത് പോലീസ് ഇയാളെ പറഞ്ഞയച്ചു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന് മുകളില്‍ ഒട്ടിച്ചിരുന്ന സ്റ്റിക്കറും കീറി കളയിപ്പിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ക്യാമറയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പേ തന്നെ ക്യാമറയുടെ “കണ്ണ് വെട്ടിക്കാനുള്ള ” തന്ത്രവുമായി കോടീശ്വരന്മാര് പോലും രംഗത്തിറങ്ങി എന്നതാണ് ഏറെ വിചിത്രം.