എം എം മണിയുടെ കാലത്ത് സൂപ്പര്‍ മന്ത്രിയായി വിലസി; സിഐടിയു നേതാവെന്ന നിലയില്‍ ജോലി ചെയ്യാതെ മുങ്ങി നടക്കൽ സ്ഥിരം കലാ പരിപാടി; കെ കൃഷ്ണന്‍ കുട്ടിയെ മാറ്റി വി ശിവന്‍കുട്ടിയെ വൈദ്യുതി വകുപ്പ് ഏല്‍പ്പിക്കുമെന്ന സുരേഷ് കുമാറിന്റെ വീരവാദവും മന്ത്രിയെ ചൊടിപ്പിച്ചു; എം ജി സുരേഷ് കുമാറിന്റെ സസ്‌പെന്‍ഷന്‍ കൃഷ്ണന്‍ കുട്ടി അറിഞ്ഞുതന്നെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എം എം മണിയുടെ കാലത്ത് ‘സൂപ്പര്‍ മന്ത്രി’യെ പോലെ വിലസിയത് മണിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൂടി ആയിരുന്ന എം ജി സുരേഷ് കുമാറായിരുന്നു.മണി വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന വേളയില്‍ കെഎസ്‌ഇബിയെ മൊത്തത്തില്‍ നിയന്ത്രിച്ചിരുന്നത് സിഐടിയു യൂണിയനുകളാണ്.
യൂണിയനുകളുടെ ബലത്തില്‍ ബോര്‍ഡില്‍ വേണ്ട വിധത്തില്‍ ജോലി ചെയ്യാതെ ശമ്ബളം വാങ്ങുന്നവരുടെ കൂട്ടത്തിലായിരുന്നു കെഎസ്‌ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായ സുരേഷും. രണ്ടാം പിണറായി മന്ത്രിസഭയില്‍ വകുപ്പു വിഭജനം വന്നപ്പോള്‍ ജനതാദള്‍ എസ് വിഭാഗത്തിലെ കെ കൃഷ്ണന്‍കുട്ടിക്കാണ് വകുപ്പ് മന്ത്രി സ്ഥാനം ലഭിച്ചത്. മന്ത്രി മാറിയപ്പോഴും യൂണിയന്‍ പതിവുപോലെ കാര്യങ്ങളില്‍ ഇടപെട്ടു.
ബി അശോക് ബോര്‍ഡ് ചെയര്‍മാനായതോടെ തുടങ്ങിയ ഉരസലുകളും ഏറ്റുമുട്ടലുകളുമാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് ഒടുവില്‍ എം ജി സുരേഷ് കുമാറിന് സസ്‌പെന്‍ഷന്‍ ലഭിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം യൂണിയന്‍ നേതാവിനെ സസ്‌പെന്റ് ചെയ്ത് ചെയർമാൻ നടപടി എടുത്തിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം പരസ്യമായി സമരം നടത്തിയത് അടക്കമുള്ള കാര്യങ്ങളാണ് കെഎസ്‌ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻ്റിന് എതിരെയുള്ള നടപടിക്ക് ഇടയാക്കിയത്
കുറച്ചുകാലമായി കെ കൃഷ്ണന്‍ കുട്ടിയെ മാറ്റി വി ശിവന്‍കുട്ടിയെ വൈദ്യുതി വകുപ്പ് ഏല്‍പ്പിക്കുമെന്ന വിധത്തിലുള്ള പ്രചരണം സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്നു. ബോര്‍ഡില്‍ മന്ത്രിയും ചെയര്‍മാനും ഇടപെട്ടു നടത്തിയ പരിഷ്‌ക്കരണങ്ങളെ എതിര്‍ത്തു കൊണ്ടായിരുന്നു ഇത്തരമൊരു പ്രചരണത്തിലേക്ക് സുരേഷും സംഘവും കടന്നത് . ഇത് മുന്നണി മര്യാദകളുടെ ലംഘനമായി പോലും വിലയിരുത്തുകയുണ്ടായി. ഈ വിഷയം വകുപ്പ് മന്ത്രിയെന്ന നിലയില്‍ കൃഷ്ണന്‍ കുട്ടിയെയും ചൊടിപ്പിക്കുകയുണ്ടായി.
വിലക്കും ഡയസ്‌നോണും അവഗണിച്ച് വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെതിരെ സത്യഗ്രഹം നടത്തിയ സിപിഎം അനുകൂല ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വൈദ്യുതി ഭവനിലെ ബോര്‍ഡ് റൂമിലേക്കു തള്ളിക്കയറി അരമണിക്കൂറോളമാണ് അവലോകന യോഗം തടസ്സപ്പെടുത്തിയത്. അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയും എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായ ജാസ്മിന്‍ ബാനുവിനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു നടപടി.
സര്‍ക്കാറിലെ ഉന്നതരും വകുപ്പു മന്ത്രിയും അറിഞ്ഞു തന്നെയാണ് എം ജി സുരേഷ് കുമാറിന്റെ സസ്‌പെന്‍ഷന്‍ എന്ന സൂചനയാണ് കൃഷ്ണന്‍ കുട്ടിയുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്. രാഷ്ട്രീയ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ പോലും ഇത്തരം ഉദ്യോഗസ്ഥ നിസ്സഹകരണം കാരണമാകുമെന്ന വിലയിരുത്തലിലാണ് സസ്‌പെന്‍ഷന് വകുപ്പു മന്ത്രിയും പച്ചക്കൊടി കാട്ടിയത്.
അശോകിന്റെ നേതൃത്വത്തില്‍ യോഗം നടന്ന ബോര്‍ഡ് റൂമിലേക്ക് തള്ളിക്കയറിയത് തെറ്റായ നടപടിയാണെന്ന് വകുപ്പു മന്ത്രിയും ആവര്‍ത്തിക്കുന്നുണ്ട്. ഇതോടെ ആരായാലും ചട്ടവും നിയമവും അനുസരിച്ചേ മുന്നോട്ടു പോകാന്‍ സാധിക്കൂ. പ്രതിഷേധങ്ങളുടെ പേരില്‍ സ്വാഭാവിക നടപടി ഉണ്ടായിട്ടുണ്ടാകുമെന്നും കൃഷ്ണന്‍ കുട്ടി ഇന്ന് നിലപാട് അറിയിക്കുകയും ചെയ്തു.