പണം വേണ്ടെങ്കില്‍ അക്കൗണ്ടിലേക്ക് തിരിച്ചിടണം; യൂണിയന് സഹായം വേണ്ടെന്ന് വെയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യം; ഇതിനപ്പുറത്തേക്ക് ഒന്നും ചെയ്യാനില്ല; അജേഷിനോട് എംപ്ലോയിസ് യൂണിയന്
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: ജപ്തി നടപടി ഒഴിവാക്കാന്‍ സിഐടിയു അടച്ച പണം അജേഷിന് വേണ്ടെങ്കില്‍ യൂണിയന് അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കാമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് എറണാകുളം ജില്ലാ സെക്രട്ടറി സി പി അനില്‍.
‘ബാങ്ക് ജീവനക്കാര്‍ സ്വരൂപിച്ച പണം അടച്ചതോടെ ലോണ്‍ ഫയല്‍ ക്ലോസ് ചെയ്തു. ഇനി ആ ലോണിന് മുകളില്‍ ഒരു നടപടിയും സാധിക്കില്ല. അതുകൊണ്ട് പണം വേണ്ടെങ്കില്‍ ആ തുക യൂണിയന് അക്കൗണ്ടിലേക്ക് അജേഷിന് തിരിച്ചടയ്ക്കാം. അജേഷിനായി ബാങ്കിലടച്ച പണം തിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും അനില്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്ക് ജീവനക്കാര്‍ അടച്ച തുക തനിക്ക് വേണ്ടെന്ന് അജേഷ് പറഞ്ഞിരുന്നു. മാത്യു കുഴല്നാടന് എംഎല്‍എ ബാധ്യത ഏറ്റെടുത്തശേഷമാണ് ജീവനക്കാര്‍ രംഗത്ത് വന്നത്. സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും തന്നെയും തന്റെ കുടുംബത്തെയും സോഷ്യല്‍മീഡിയ വഴി അപമാനിച്ചു. തന്നെ അപമാനിച്ചവരുടെ സഹായം തനിക്ക് വേണ്ടെന്നും അജേഷ് പറഞ്ഞു.
താന്‍ മദ്യപാനിയാണെന്ന് സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും പറഞ്ഞ് പരത്തി. പല തവണ ബാങ്കില്‍ കയറി ഇറങ്ങിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന ജീവനക്കാര്‍ ഇപ്പോള്‍ രംഗത്ത് വരുന്നത് അവരുടെ വീഴ്ച്ച മറയ്ക്കാനാണ്. ഇത്രയും നാള് ജീവനക്കാര്‍ തന്റെ വാക്കുകള്‍ കേള്‍ക്കാള്‍ കൂടി തയ്യാറായിരുന്നില്ല എന്നും അജേഷ് പറഞ്ഞു.
മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ അജേഷിന്റെ വായ്പ കുടിശ്ശിക സിഐടിയുവിന്റെ കീഴിലുള്ള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് അടച്ചുതീര്‍ത്തതായി ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഗോപി കോട്ടമുറിക്കലാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
കുട്ടികളെ പുറത്താക്കി അജേഷിന്റെ വീട് ജപ്തി ചെയ്ത അര്‍ബന്‍ ബാങ്കിന്റെ നടപടി വിവാദമായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ, മൂവാറ്റുപുഴ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തു കയറ്റുകയായിരുന്നു.
ഹൃദ്രോഗിയായ അജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂട്ടിരിക്കാന്‍ ഭാര്യ ആശുപത്രിയില്‍ പോയ സമയത്ത് പെണ്‍കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്.