കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന് കെപിസിസിയുടെ ഷോകോസ് നോട്ടീസ്; കെ റെയില്‍ സമരത്തില്‍ നിന്നും വിട്ടുനിന്നതിന് ശകാരം; സന്ദർശനാനുമതി നല്കാതെ പ്രതിപക്ഷ നേതാവും; കര്‍ശന താക്കീതോടുകൂടി നാട്ടകത്തെ തിരിച്ചയച്ച് കോൺഗ്രസ് നേതൃത്വം; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ നിരാശയോടെ ഒരു കുഴപ്പവും ഇല്ലെന്ന ഒഴുക്കൻ മറുപടിയും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പങ്കെടുത്ത കെ-റെയില്‍ വിരുദ്ധ സമരത്തില്‍ നിന്നും വിട്ടുനിന്ന കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന് കെപിസിസിയുടെ ഷോകോസ് നോട്ടീസ്. സന്ദർശനാനുമതി നല്കാതെ പ്രതിപക്ഷ നേതാവും.കര്‍ശന താക്കീതോടുകൂടി നാട്ടകത്തെ തിരിച്ചയച്ച് കോൺഗ്രസ് നേതൃത്വം.വെട്ടിലായി ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്.
കോട്ടയത്ത് ഡിസിസിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്‌റ്റോഫീസിന് മുന്നിലെ സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അടിയന്തരമായി കെപിസിസി പ്രസിഡന്റിനെ കാണമെന്ന് നാട്ടകം സുരേഷിന് നിര്‍ദേശം ലഭിച്ചത്. ഇന്നു തന്നെ കെപിസിസി അധ്യക്ഷനെ കാണണമെന്നായിരുന്നു സന്ദേശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതനുസരിച്ച് നാട്ടകം കെ സുധാകരന്റെ വീട്ടിലെത്തിയപ്പോൾ അദ്ദേഹം പ്രതിപക്ഷ നേതാവുമായുള്ള ചര്‍ച്ചയിലായിരുന്നു. ഡിസിസി പ്രസിഡന്റിനെ ഒന്നര മണിക്കൂറോളം റൂമിനു വെളിയില്‍ നിര്‍ത്തി. പിന്നീട് റൂമിലേക്ക് വിളിച്ച് വരുത്തി രണ്ടു മിനിറ്റില്‍ സുധാകരന്‍ തീരുമാനം അറിയിച്ചു.
നാട്ടകത്തിന്റെ വിശദീകരണം കേള്‍ക്കാന്‍ പോലും കെപിസിസി അധ്യക്ഷന്‍ തയ്യാറായില്ല. അതിനിടെ പ്രതിപക്ഷ നേതാവിനെ കാണാന്‍ നാട്ടകം ശ്രമിച്ചെങ്കിലും അദ്ദേഹം സന്ദര്‍ശനാനുമതി നല്‍കിയതുമില്ല.
പുറത്തിറങ്ങി മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും സുരേഷ് കാര്യമായ പ്രതികരണം നടത്തിയില്ല. ഒരു കുഴപ്പവും ഇല്ലല്ലോ എന്നായിരുന്നു ആവര്‍ത്തിച്ചുള്ള ഉത്തരം. കോട്ടയത്ത് പത്രസമ്മേളനം നടത്തിയപ്പോഴത്തെ ഉശിരൊന്നും ഇന്ന് തലസ്ഥാനത്തെത്തിയപ്പോള്‍ കണ്ടില്ല.
നാട്ടകം സുരേഷിന്റെ ശരീരഭാഷയില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു. സുരേഷിന് മുഖം കൊടുക്കാതെയാണ് സുധാകരന്‍ വാഹനത്തില്‍ മടങ്ങിയത്.
അതിനിടെ എ ഗ്രൂപ്പ് നാട്ടകത്തെ പൂര്‍ണമായി കൈവിട്ടതും അദ്ദേഹത്തിന് തിരിച്ചടിയായി. ഗ്രൂപ്പിന്‍റെ പേര് പറഞ്ഞുകൊണ്ടുള്ള നീക്കങ്ങള്‍ പാടില്ലെന്ന് ഉമ്മന്‍ ചാണ്ടിതന്നെ നാട്ടകത്തിനെ നേരിട്ട് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.