കിട്ടിയ ധനസഹായം മുഴുവൻ ബ്യൂട്ടി പാർലറിലും മറ്റും പോയി അടിച്ചു പൊളിച്ചു തീർത്തു; ഇനി ജീവിക്കണമെങ്കിൽ നാട്ടുകാർ വീണ്ടും സഹായിക്കണം; പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ
സ്വന്തം ലേഖകൻ
കൊച്ചി: ജീവിതം പ്രതിസന്ധിയിലെന്ന പരാതിയുമായി പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ ജിഷയുടെ അമ്മ രാജേശ്വരി.
സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കിട്ടിയ ധനസഹായം തീര്‍ന്നതോടെ ഹോംനഴ്സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിതമെന്ന് രാജേശ്വരി പറയുന്നു. രാജേശ്വരിക്കായി സ്വരൂപിച്ച മുഴുവന്‍ തുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്നും പ്രതിമാസം അയ്യായിരം രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം വിശദീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുറംമ്പോക്കിലെ വീട്ടിലെ അരക്ഷിതാവസ്ഥയില്‍ ജിഷ ക്രൂരമായി കൊലപ്പെട്ടിട്ട് ഏഴ് വര്‍ഷം കഴിയുന്നു. തുടര്‍ന്ന് ആലംബമറ്റ രാജേശ്വരിയ്ക്കായി നല്ല മനസ്സുകളുടെ പിന്തുണ എത്തി. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച തുക കൊണ്ട് അമ്മ രാജേശ്വരിക്ക് സര്‍ക്കാര്‍ പുതിയ വീട് പണിതു.
2016 മെയ് മുതല്‍ 2019 സെപ്റ്റംബര്‍ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ല കളക്ടറുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിലെത്തിയത് 40,31,359 രൂപ. ഇതില്‍ പുതിയ വീട് പണിതതിന് 11.5 ലക്ഷത്തിലധികം രൂപ ചിലവായി. ബാക്കി മുഴുവന്‍ തുകയും രാജേശ്വരിയുടെ ആവശ്യപ്രകാരം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ജില്ല ഭരണകൂടം മാറ്റി.
അതോടെ ധനസഹായമായ കിട്ടിയ തുക മുഴുവനും ഇവർ ബ്യൂട്ടി പാർലറിലും മറ്റു പോയി അടിച്ചു പൊളിച്ചു ധൂർത്തടിക്കുകയായിരുന്നെന്നും ആരോപണമുണ്ട്. വലിയ തുക സ്വന്തം അക്കൗണ്ടിൽ വന്നതോടെ ആഡംബര പൂർണ്ണമായ ജീവിതമാണ് ഇവർ നയിച്ചതെന്നും പറയുന്നു.
എന്നാൽ മകളുടെ മരണമുണ്ടാക്കിയ കടുത്ത ശാരീരിക മാനസിക അവസ്ഥകള്‍ രാജേശ്വരിയെ നിത്യ രോഗിയാക്കിയെന്നും ചികിത്സക്കായി വലിയ തുക ചിലവായെന്നുമാണ് രാജേശ്വരിയുടെ വാദം. കൂടെകൂടിയ പലരും രാജേശ്വരിയെ പറഞ്ഞ് പറ്റിച്ച് കുറെ പണവും കൈകലാക്കി. ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ട് പോയി സ്നേഹവും വിശ്വാസവും ഉറപ്പാക്കിയ ശേഷമാണ് പണം ആവശ്യപ്പെട്ടത്.
ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് ആവോളം അറിഞ്ഞതിനാല്‍ മറിച്ചൊന്നും പറയാനായില്ലെന്നും രാജേശ്വരി പറയുന്നു.
ജിഷ കൊലക്കേസില്‍ പ്രതി അമിറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചതിന് പിന്നാലെ രാജേശ്വരിക്ക് നല്‍കിയ പൊലീസ് സംരക്ഷണവും സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
ജിഷയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജോലി കിട്ടിയ സഹോദരി ദീപയ്ക്കൊപ്പമാണ് രാജേശ്വരിയുടെ താമസം.