സാമ്പത്തിക തട്ടിപ്പിനിരയായി ജപ്തി ഭീഷണി; വൈക്കത്ത് കുടുംബനാഥൻ ജീവനൊടുക്കി; സംഭവത്തിൽ അയൽവാസിയായ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയ്ക്കെതിരെ ബന്ധുക്കളുടെ പരാതി
സ്വന്തം ലേഖകൻ
വൈക്കം: വായ്പക്ക് ഈട് നല്‍കിയ ആധാരം സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ സഹകരണ ബാങ്കില്‍ പണയം വെച്ച് 25 ലക്ഷം രൂപ തട്ടി ജപ്തി നടപടികള്‍ നേരിടുന്ന ഭൂവുടമയായ കുടുംബനാഥൻ ജീവനൊടുക്കി. ടി.വി പുരം തൈമുറി അശോകനെയാണ് (57) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ സമീപവാസിയും എസ്.എന്‍ ഫിനാന്‍സ് ഉടമയും പള്ളിപ്രത്തുശ്ശേരി സഹകരണ ബാങ്ക് ബോര്‍ഡ് മുന്‍ അംഗവുമായ സഹദേവനെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമാനരീതിയില്‍ നിരവധിപേരുടെ പണം തട്ടിയെടുത്ത സഹദേവനും കുടുംബവും മുങ്ങി. ടി.വി പുരത്ത് പ്രവര്‍ത്തിച്ചിരുന്ന എസ്.എന്‍ ഫിനാന്‍സില്‍നിന്ന് മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ഒരു ലക്ഷം രൂപയാണ് അശോകന് വായ്പയെടുത്തത്.
ഈടായി വീട് അടങ്ങുന്ന 22 സെന്‍റ് സ്ഥലത്തിന്‍റെ ആധാരവും നല്‍കി. വിവിധ രേഖകളില്‍ ഒപ്പിട്ടും നല്‍കി. അടുത്തിടെ, അശോകന്‍ പണവും പലിശയും തിരികെ നല്‍കി ആധാരം ആവശ്യപ്പെട്ടു. ഉടന്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് അശോകനെ മടക്കിയയച്ചു.
ഇതിനിടെ, പള്ളിപ്രത്തുശ്ശേരി സഹകരണ ബാങ്കില്‍നിന്ന് അശോകന് ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. അശോകന്‍റെ വസ്തു ഈട് നല്‍കി 25 ലക്ഷം രൂപ സഹകരണ ബാങ്കില്‍നിന്ന് ബോര്‍ഡ് അംഗമായ സഹദേവന്‍ വായ്പ എടുത്തിരുന്നതായി വ്യക്തമായി.
സഹദേവന്‍ കോണ്‍ഗ്രസ് പ്രതിനിധിയായാണ് അന്ന് ബോര്‍ഡ് അംഗമായത്. ജപ്തി നോട്ടീസുമായി അശോകന്‍ പല തവണ സഹദേവനെ സമീപിച്ചിട്ടും ഫലം ഉണ്ടായില്ല.
സഹദേവനും കുടുംബവും ഒളിവില്‍ പോയതോടെ അശോകനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം സംസ്കരിച്ചു. . മരിച്ച അശോകന്‍റെ ഭാര്യ അജിത. മക്കള്‍: അശ്വതി, ആഘോഷ്.